കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി ശിവസൂര്യ വീടുവിട്ടിട്ട് ഇന്നേക്ക് 9 ദിവസം


കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 9 ദിവസമാവുകയാണ്. കണ്ണൂർ കമ്മീഷണറുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

വീടിനടുത്തുള്ള സിസിടിവി ക്യാമറകൾ എല്ലാം പോലീസ് പല കുറി പരിശോധിച്ചു. കുട്ടി വീടുവിട്ടത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. ഇതിന് അടുത്തുള്ള സമയങ്ങളിലെ ദൃശ്യമാണ് പോലീസ് പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഇതിനുശേഷമുള്ള മണിക്കൂറുകളിലെ ദൃശ്യങ്ങളും പരിശോധിച്ചു തുടങ്ങി. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളും പല തവണ പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടിയിട്ടില്ല.

ഇതിനു പിന്നാലെയാണ് അടുത്തുള്ള പ്രധാന ഇതര സംസ്ഥാന നഗരം എന്ന നിലയ്ക്ക് മൈസൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതുവരെ തലശ്ശേരി എസ്പിയുടെ സ്ക്വാഡും ചൊക്ലി പോലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ എസ് ഐ ടി രൂപീകരിക്കാൻ തീരുമാനമായി. സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തിയെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ ശിവ സൂര്യയുടെ വീട്ടിലും ചൊക്ലി പോലീസ് സ്റ്റേഷനിലും എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണത്തിൽ തൃപ്തിയെന്ന് അധ്യക്ഷൻ കെ വി മനോജ് കുമാർ പറഞ്ഞു. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് കാശിയിലേക്ക് പോകുന്നു എന്ന് കുറിപ്പെഴുതിവെച്ച് കുട്ടി വീടുവിട്ടത്. അമിത മൊബൈൽ ഗെയിം ഉപയോഗം തടഞ്ഞതിനു പിന്നാലെ ആയിരുന്നു ഇറങ്ങിപ്പോക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം