കെ സുധാകരനെ കൈവിടാതെ മുതിര്‍ന്ന നേതാക്കള്‍; അനുനയിപ്പിക്കാന്‍ ശ്രമിച്ചത് രമേശ് ചെന്നിത്തലയും എ കെ ആന്റണിയും

കണ്ണൂര്‍: കെ സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും എ കെ ആന്റണിയും അടക്കമുള്ളവരാണ് സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചവരില്‍ മുന്നില്‍. എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. സുധാകരനെ മത്സരിപ്പിക്കണമെന്ന നിലപാടായിരുന്നു രമേശ് ചെന്നിത്തല സ്വീകരിച്ചത്.

സുധാകരന്‍ മത്സരിക്കുന്നത് കണ്ണൂരില്‍ മാത്രമല്ല മറ്റിടങ്ങളിലും ഗുണം ചെയ്യുമെന്ന് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഇനിയും വൈകിക്കൂട എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും കാത്തിരിക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ഒടുവില്‍ കെ സുധാകരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കരുതെന്നായിരുന്നു എ കെ ആന്റണി സുധാകരനെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. മത്സരിച്ചാല്‍ യുഡിഎഫ് പരാജയപ്പെടുമെന്നും ആന്റണി സുധാകരനോട് പറഞ്ഞു. 'ജീവന്‍ പണയപ്പെടുത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ പോരാടിയയാളാണ് കെ സുധാകരന്‍. എന്ത് പ്രയാസമുണ്ടായാലും പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു', എന്നായിരുന്നു കെ സുധാകരനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞ മറുപടി.

എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ കെ സുധാകരന്‍ പാര്‍ട്ടിയോട് ഗുഡ് ബൈ പറഞ്ഞിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണില്‍ വിളിച്ചു. 'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം', എന്നാണ് കെ സുധാകരന്‍ അറിയിച്ചത്. കണ്ണൂരില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം