സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഒരു പവന് 160 രൂപയാണ് കൂടിയത്. ₹1,14,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 14290 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഗ്രാമിന് 23 രൂപയാണ് വർധിച്ചത്. ₹15,589 രൂപയാണ് വിപണിവില. പവന് 184 രൂപയാണ് കൂടിയത്. 1,24,712 രൂപയാണ് വിപണിവില.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില ഉയർന്നുകൊണ്ടേ ഇരിക്കുകയാണ്. ഇന്നലെ മാത്രം സ്വർണവില 400 രൂപയാണ് വർധിച്ചത്. 1,14,000 കടക്കുകയും ചെയ്തു. രണ്ട് മാസം മുൻപുണ്ടായിരുന്ന ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയേക്കുമെന്നാണ് ഈ വിലവർധനവ് സൂചിപ്പിക്കുന്നത്. അവസാനമായി സ്വർണവില 1,14,000ത്തിൽ എത്തിനിന്നത് ജൂൺ മാസത്തിലാണ്. അവിടെനിന്ന് പടിപടിയായി സ്വർണവില 1,03,000 വരെ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചത്തെ കുതിപ്പാണ് സ്വർണവിലയെ ഇപ്പോൾ വീണ്ടും പഴയ ഉയർന്ന നിരക്കിലേക്ക് എത്തിച്ചിരിക്കുന്നത്. അടുത്ത രണ്ട് മാസത്തോടെ സ്വർണവില 1,30,000 കടന്ന് വീണ്ടും റെക്കോർഡ് ഇടുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം, സ്വർണവില കൂടിയിട്ടും ഇന്ത്യക്കാർ പഴയ സ്വർണം വിൽക്കാൻ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ 'ഗോൾഡ് റീസൈക്ലിങ്' നിരക്കാണ് ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. അതായത്, കൈവശമുള്ള സ്വർണം വിറ്റ് പണമാക്കുന്ന രീതി വളരെ കുറഞ്ഞു. സാധാരണയായി ഉയർന്ന വില കിട്ടുമ്പോൾ ലാഭമെടുക്കാൻ വിൽപന കൂടാറുള്ളതാണ് വിപണിയിലെ രീതി. പക്ഷേ ഇത്തവണ കയ്യിലുള്ള സ്വർണം വിൽക്കുന്നതിന് പകരം, ആളുകൾ മറ്റ് വഴികളാണ് നോക്കുന്നത്.
സ്വർണം പൂർണ്ണമായി വിറ്റു കളയുന്നതിന് പകരം അത് ഈടായി നൽകി വായ്പയെടുക്കാനാണ് ഭൂരിഭാഗം പേർക്കും താല്പര്യം. അതായത് സ്വർണവായ്പയുടെ അളവ് വലിയ തോതില്‍ വർധിച്ചു. റീട്ടെയിൽ ഗോൾഡ് ലോണുകളിൽ പ്രതിവർഷം 100 ശതമാനത്തിലധികം വളർച്ചയാണ് ബാങ്കുകളിൽ മാത്രം ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ, കൈവശമുള്ള പഴയ സ്വർണം നൽകി പകരം പുതിയ ആഭരണങ്ങൾ വാങ്ങുന്ന 'എക്സ്ചേഞ്ച്' രീതിയും വൻതോതിൽ വർദ്ധിച്ചു. പല വലിയ ജ്വല്ലറികളിലും നടക്കുന്ന വിൽപനയുടെ 70 ശതമാനവും ഇത്തരം എക്സ്ചേഞ്ചുകളിലൂടെയാണെന്നതും ശ്രദ്ധേയമാണ്.
ഇനി വരും നാളുകളിൽ സ്വർണത്തിന് ഇതിലും ഉയർന്ന വില കിട്ടുമെന്ന പ്രതീക്ഷയും, ഭാവിയിലേക്കുള്ള മികച്ചൊരു നിക്ഷേപമായി സ്വർണത്തെ ആളുകൾ കാണുന്നതുമാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ പണത്തിന് അത്യാവശ്യം വരുമ്പോൾ വിറ്റു കളയാതെ, ബാങ്ക് വായ്പ വഴിയോ എക്സ്ചേഞ്ച് സ്കീമുകൾ വഴിയോ ആവശ്യങ്ങൾ നിറവേറ്റാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടും കുറഞ്ഞ കാരറ്റിലുള്ള സ്വർണത്തോടും ആളുകൾക്ക് താല്പര്യം ഏറിയതും ഈ ഉയർന്ന വിലയുടെ കാലത്താണ്.
സ്വർണത്തിന് ഡിമാൻഡ് കുറഞ്ഞതും ഉയർന്ന ഇറക്കുമതി തീരുവയും കാരണം ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സ്വർണ ഇറക്കുമതിയിലും വലിയ കുറവുണ്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയിലെ ഉയർന്ന നികുതിയും ജി.എസ്.ടിയും കാരണം അനധികൃതമായി സ്വർണം കടത്തുന്ന പ്രവണതയും ഇതിനിടയിൽ വർദ്ധിച്ചിട്ടുണ്ട്. എന്തായാലും ഒന്നു വ്യക്തമാണ്; വില എത്ര തന്നെ ഉയർന്നാലും കയ്യിലുള്ള നിധി വിറ്റഴിച്ച് പണമാക്കാൻ ഇനിയത്ര എളുപ്പത്തിൽ ഇന്ത്യക്കാർ തയ്യാറാവില്ല. സ്വർണം കയ്യിൽ തന്നെ വെച്ച് അതിന്റെ മൂല്യം പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു.
