കൊച്ചി: 'അമ്മ' സംഘടന ഇനി നയിക്കുക അഡ്‌ഹോക്ക് കമ്മിറ്റി. ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. രമേഷ് പിഷാരടിയാണ് കൺവീനർ. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ. നാല് മാസമായിരിക്കും അഡ്‌ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നത് അഡ്ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടൻ ജഗദീഷാണ് അഡ്ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
ഇന്ന് ചേര്‍ന്ന 'അമ്മ' ജനറല്‍ ബോഡി യോഗം വളരെ നാടകീയതയോടെയാണ് അവസാനിച്ചത്. അമ്മയിലെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അമ്മയിലെ അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോന്‍ പ്രഖ്യാപിച്ചു. തന്റെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നെന്നും ശ്വേത ആരോപിച്ചു. പാവകളായില്ലെങ്കില്‍ ഈ സംഘടന ഓടിക്കാന്‍ പറ്റില്ലെന്നും അതിന് തനിക്ക് സാധിക്കില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.
'പണ്ട് കുറച്ച് സ്ത്രീകള്‍ പറഞ്ഞതു പോലെ ഇന്ന് എനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന വിട്ടുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ടയാണ്. അവിശ്വാസ പ്രമേയം ഒപ്പിടിച്ചു. നമ്മളെ അജണ്ട വെച്ച് പുറത്താക്കാന്‍ നോക്കി. ഞങ്ങളുടെ ഭരണസമിതി അധികാരത്തില്‍ വന്ന് സെപ്റ്റംബര്‍ ഒന്നാം തീയ്യതി തൊട്ടുള്ള എല്ലാ കണക്കും ശരിയാണ്. അതിന് മുമ്പ് ബാബുരാജ് ഏട്ടന്‍ അംഗമായ കമ്മിറ്റിയിലെ കണക്കില്‍ ഒരുപാട് കുഴപ്പമുണ്ട്. ഇന്നുവരെ അമ്മ സംഘടനയിലെ കാര്യം പുറത്ത് പറയാത്തത് ചെറിയ സംഘടനയായത് കൊണ്ടാണ്', ശ്വേത മേനോന്‍ പറഞ്ഞു.
ശ്വേത മേനോന് പുറമേ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍, ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന്‍, വൈസ് പ്രസിഡന്റുമാരായ ലക്ഷ്മിപ്രിയ, ജയന്‍ ചേര്‍ത്തല, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു, വിനു മോഹന്‍, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, ഡോ റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ്, ജോയ് മാത്യു, അഞ്ജലി നായര്‍, ആശാ അരവിന്ദ്, കൈലാഷ് എന്നിവരാണ് ഇന്ന് രാജിവെച്ച ഭരണസമിതിയിലെ അംഗങ്ങള്‍. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു.
സംഘടനയുടെ പേര് ജനങ്ങള്‍ക്ക് മുമ്പില്‍ ചീഞ്ഞളിഞ്ഞെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും യോഗത്തിനിടെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പേര് ചീത്തയാക്കിയത് സംഘടനക്ക് ഉള്ളില്‍ ഉള്ളവരാണെന്നും അംഗങ്ങള്‍ ആരോപിച്ചിരുന്നു. അതിനിടെ ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കിയിരുന്നു. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ഇതിലെ ആരോപണം. പുതിയ ഭരണസമിതി ഒഴിയണമെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും അവിശ്വാസ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എക്സിക്യൂട്ടിവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞുതീര്‍ക്കാനാകില്ലെന്നും പ്രമേയത്തില്‍ പരാമര്‍ശം ഉണ്ട്. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രസിഡന്റ് നിശബ്ദത പാലിച്ചെന്നും വിവാദങ്ങളില്‍ കൃത്യമായ നിലപാടോ നടപടികളോ എടുത്തില്ലെന്നും ആക്ഷേപവും ഉയര്‍ന്നു.
ഇന്നത്തെ യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും പാസാക്കിയിരുന്നില്ല. വ്യക്തതയില്ലാത്ത കണക്ക് ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പാസാക്കാന്‍ അനുവദിക്കില്ലെന്ന് നടന്‍ സിദ്ദിഖ്, ഇടവേള ബാബു എന്നിവര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കണക്കുകള്‍ തെറ്റിയ റിപ്പോര്‍ട്ട് പാസാക്കാന്‍ സാധിക്കില്ലെന്ന് രഞ്ജി പണിക്കരും പറഞ്ഞു. ഒടുവില്‍ വിഷയത്തില്‍ മോഹന്‍ലാല്‍ നിലപാട് എടുക്കണം എന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യോഗത്തില്‍ വൈകാരികമായി മോഹന്‍ലാല്‍ സംസാരിച്ചു. സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
