ന്യൂഡൽഹി: 2015ൽ നിതി ആയോഗ് രൂപവത്കരിച്ച ശേഷം ആദ്യമായി രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്ത ഗവേണിങ് കൗൺസിൽ യോഗം ചരിത്രമായി. അതേസമയം, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം പ്രതിപക്ഷ സംസ്ഥാനങ്ങൾ ചോദ്യംചെയ്തു. ഇതുവരെ നടന്ന യോഗങ്ങളിൽ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളം ഉൾപ്പെടെ വിവിധ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തിരുന്നില്ല.
കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും അഡ്മിനിസ്ട്രേറ്റർമാരും പതിനൊന്നാം വാർഷിക യോഗത്തിൽ പങ്കെടുത്തു. വ്യാഴാഴ്ച രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. വികസിത് ഭാരതം @2047-നായുള്ള സമഗ്ര മാനവ വികസനം’ എന്നതായിരുന്നു ഇത്തവണ പ്രധാന പ്രമേയം. ഇന്ത്യയുടെ വികസനക്കുതിപ്പിന് വേഗത കൂട്ടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
തമിഴ്‌നാടിന് അർഹതപ്പെട്ട സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയുടെ ഫണ്ടുകൾ രാഷ്ട്രീയകാരണങ്ങളാൽ തടഞ്ഞുവെക്കുന്ന കേന്ദ്രനയത്തെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യോഗത്തിൽ ചോദ്യംചെയ്തു. ത്രിഭാഷാനയം അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കവും ഉന്നയിച്ചു. ബംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 13,000 കോടിയിലധികം രൂപയുടെ ഫണ്ടുകൾ കേന്ദ്രം വർഷങ്ങളായി അനുമതി നൽകാതെ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചൂണ്ടിക്കാട്ടി.
അതിനിടെ, വികസിത് ഭാരതം എന്നത് 2047-ൽ മാത്രം കൈവരിക്കേണ്ട ഒരു വിദൂര ലക്ഷ്യമല്ലെന്ന് യോഗശേഷം നിതി ആയോഗ് വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യത്തിന്റെ വികസന കാര്യങ്ങളിൽ തീരുമാനങ്ങളും നയങ്ങളും രൂപവത്കരിക്കുന്നതിനായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാറിന്റെ പ്രധാന ഉപദേശക സമിതിയാണ് നിതി ആയോഗ്. പ്രധാനമന്ത്രിക്കു പുറമെ മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാർ, പ്രമുഖ കേന്ദ്രമന്ത്രിമാർ എന്നിവർ അടങ്ങുന്ന നിതി ആയോഗ് ഗവേണിങ് കൗൺസിൽ വർഷത്തിലൊരിക്കൽ മാത്രമാണ് പൊതുവേ സമ്മേളിക്കുക.
