റഷ്യൻ എൽ.എൻ.ജി വേണം; ട്രംപിന്റെ കനിവുതേടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യക്ഷാമവും പാചകവാതകക്ഷാമവും നേരിടുന്നത് ഒഴിവാക്കാൻ വീണ്ടും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം തേടി കേന്ദ്ര സർക്കാർ. റഷ്യയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) വാങ്ങുന്നതിനുള്ള വിലക്ക് മാറ്റണമെന്നാണ് ആവശ്യം. ഇറാനെതിരായ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽ.പി.ജി വരവ് കുറഞ്ഞ സാഹചര്യത്തിലാണിത്.നേരത്തെ യു.എസ് വിലക്കിനെ തുടർന്ന് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയ കേന്ദ്ര സർക്കാർ പിന്നീട് ട്രംപ് അനുമതി നൽകിയപ്പോൾ വീണ്ടും റഷ്യൻ എണ്ണയെ ആശ്രയിച്ചെങ്കിലും പഴയപോലെ സബ്‌സിഡി നിരക്കിൽ എണ്ണ നൽകാനാകില്ലെന്ന് റഷ്യ നിലപാടെടുത്തിരുന്നു. 

യു.എസ് അനുമതിയെ തുടർന്ന് ഇന്ത്യയും റഷ്യയും നേരിട്ട് എണ്ണ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പുനരാരംഭിക്കാൻ തയാറെടുക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഉക്രൈൻ യുദ്ധത്തിനു ശേഷം ഇന്ത്യ റഷ്യൻ എൽ.എൻ.ജി വാങ്ങുന്നത് നിർത്തിവച്ചിരുന്നു.ഈമാസം 19ന് ഡൽഹിയിൽ റഷ്യൻ ഉപ ഊർജമന്ത്രി പവൽ സൊറോകിനും ഇന്ത്യയുടെ പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്നാണ് വിവരം. ഇതോടെ യു.എസ് അനുമതി നൽകുന്നപക്ഷം ഇന്ത്യൻ കമ്പനികൾ റഷ്യൻ പ്രകൃതിവാതകം വാങ്ങും.

ലോകത്തെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് വിതരണം ചെയ്യുന്നത്. യുദ്ധത്തിൽ ഖത്തറിലെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടതോടെ അവിടെ നിന്നുള്ള ഒഴുക്ക് നിലച്ചു. ഇത് പുനഃസ്ഥാപിക്കാൻ അഞ്ച് വർഷമെടുക്കും. ഈ സാഹചര്യത്തിലാണ് ഇന്ധനക്ഷാമം പരിഹരിക്കുന്നതിന് ഇന്ത്യ മറ്റു വഴികൾ തേടുന്നത്. ഇറക്കുമതി 17,320 കോടി ഡോളറിൽ നിലവിൽ ഇന്ത്യയുടെ അസംസ്‌കൃത പെട്രോളിയം, പെട്രോളിയം ഉൽപന്ന ഇറക്കുമതി 17,320 കോടി ഡോളറിൽ എത്തിനിൽക്കുകയാണ്. ആഭ്യന്തര ആവശ്യങ്ങൾക്കുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

2012ൽ കേന്ദ്ര സർക്കാരിന്റെ ഉടമയിലുള്ള ഗെയിലും റഷ്യയുടെ ഗ്യാസ്‌പ്രോമും തമ്മിൽ എൽ.എൻ.ജി ഇറക്കുമതിക്കായി ദീർഘകാല കരാറിൽ ഒപ്പുവച്ചിരുന്നു. ഇറാൻ യുദ്ധമാരംഭിച്ചതോടെ ഇന്ത്യ ആറ് കോടി ബാരൽ റഷ്യൻ എണ്ണ വാങ്ങിയിട്ടുണ്ട്. ആഗോള എണ്ണവില നിയന്ത്രണവിധേയമാക്കുന്നതിനായി ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിന് യു.എസ് 30 ദിവസം ഇളവ് അനുവദിച്ചിരുന്നു.നിലവിൽ ഇന്ത്യ 13,880 കോടി ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ് ഒരുവർഷം ഇറക്കുമതി ചെയ്യുന്നത്. ഇതുകൂടാതെ 1,340 കോടി ഡോളറിന്റെ എൽ.എൻ.ജി, 1,380 കോടി ഡോളറിന്റെ എൽ.പി.ജി, 980 കോടി ഡോളറിന്റെ സംസ്‌കരിച്ച പെട്രോളിയം എണ്ണ, 340 കോടി ഡോളറിന്റെ കൽക്കരി എന്നിവ ഇറക്കുമതി ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം