മലപ്പുറം: ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി അനിശ്ചിതത്വത്തില്‍. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പദ്ധതി പ്രഖ്യാപിക്കാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. പൊന്നാനിയില്‍ ഇ ശ്രീധരന്‍ തുറന്ന ഓഫീസിന്റെ പ്രവര്‍ത്തനവും വഴിമുട്ടി. ഓഫീസ് തുറന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ല. ഡിഎംആര്‍സിയുടെ ഉദ്യോഗസ്ഥര്‍ എത്തുമെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞിരുന്നത്. പദ്ധതിയെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ സംസ്ഥാന ബിജെപി നേതാക്കളും ആശയക്കുഴപ്പത്തിലാണ്.
അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും വ്യക്തതയില്ല. ഇന്നലെ രാജ്യസഭയില്‍ എംപിമാരായ ഹാരിസ് ബീരാനും ജോണ്‍ ബ്രിട്ടാനും ഇ ശ്രീധരന്റെ 'റോള്‍' സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. 'അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരെ എന്തെങ്കിലും ചുമതല ഏല്‍പിച്ചിട്ടുണ്ടോ' എന്നായിരുന്നു ചോദ്യം.
എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല. രാജ്യം തന്നെ ആദരിക്കുന്ന ആളാണ് ശ്രീധരന്‍ എന്നും അദ്ദേഹം പൊന്നാനിയില്‍ ഓഫീസ് തുറന്നിട്ടുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. റെയില്‍വേയുടെ വികസനത്തിനായുള്ള ശ്രീധരന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഇതിന് അപ്പുറത്തേയ്ക്ക് ഇ ശ്രീധരന് നല്‍കിയിരിക്കുന്ന ചുമതലയെന്താണ് എന്നത് സംബന്ധിച്ചോ പദ്ധതിയുടെ മറ്റ് കാര്യങ്ങളെക്കുറിച്ചോ പറയാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല.
നേരത്തേ ബജറ്റിന് പിന്നാലെ അശ്വിനി വൈഷ്ണവ് മാധ്യമങ്ങളെ കണ്ടിരുന്നു. ആ സമയത്ത് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി പറയാന്‍ അശ്വിനി വൈഷ്ണവ് തയ്യാറായില്ല. അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഒറ്റ ചോദ്യത്തിനായിരുന്നു അശ്വനി വൈഷ്ണവ് അന്ന് മറുപടി നല്‍കിയത്. ആ ചോദ്യം ചോദിച്ചത് റിപ്പോര്‍ട്ടര്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകനായിരുന്നു. 'ഇ ശ്രീധരന്‍ അതിവേഗ റെയില്‍പദ്ധതിയുമായി ബന്ധപ്പെട്ട് ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു ഓഫീസ് തുടങ്ങുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന് എന്തെങ്കിലും അറിയാമോ?. റെയില്‍വേ മന്ത്രാലയത്തിന്റെ അറിവോടെയാണോ റെയില്‍വേ മന്ത്രാലയം ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്' എന്നായിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം.
ഇ ശ്രീധരന്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നായിരുന്നു ഇതിന് അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടി. കേരളത്തിലെ റെയില്‍വേ മേഖലയെ കുറിച്ചും കേരളത്തിലെ റെയില്‍വേ പാളങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് ഇ ശ്രീധരന്‍.ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇ ശ്രീധരന്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി അന്നും വ്യക്തത വരുത്തിയിരുന്നില്ല.
അതിവേഗ റെയില്‍ പദ്ധതിക്കായി ഡിപിആര്‍ തയ്യാറാക്കാന്‍ എന്ന് അവകാശപ്പെട്ട് ഫെബ്രുവരി രണ്ടിനായിരുന്നു ഇ ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുറന്നത്. ഭാര്യ രാധയായിരുന്നു നിലവിളക്കിന് തിരികൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഡിപിആര്‍ തയ്യാറാക്കാന്‍ പതിമൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടുമെന്നുമായിരുന്നു അന്ന് മാധ്യമങ്ങളെ കണ്ട ശ്രീധരന്‍ പറഞ്ഞത്. ഏതൊക്കെ സ്റ്റേഷനുകളാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഏപ്രില്‍-മെയ് മാസത്തോടെ ഫീല്‍ഡ് വര്‍ക്ക് തുടങ്ങും എന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓഫീസ് തുറന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ എത്താത്തത് തിരിച്ചടിയായിരിക്കുകയാണ്.
ജനുവരി 24നായിരുന്നു അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു പരസ്യ പ്രഖ്യാപനവുമായി ഇ ശ്രീധരന്‍ രംഗത്തെത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ച് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞത്. പദ്ധതിയുടെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ടായിരുന്നു ശ്രീധരന്‍ അന്ന് രംഗത്തെത്തിയത്. എത്ര സ്റ്റേഷനുകളുണ്ടെന്നും എവിടെയൊക്കെയാണ് സ്റ്റോപ്പുകളെന്നും എങ്ങനെയായിരിക്കുമെന്നും സ്ഥലമേറ്റെടുപ്പ് എങ്ങനെയായിരിക്കുമെന്നുമെല്ലാം ശ്രീധരന്‍ പറഞ്ഞിരുന്നു. അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മസാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പ്രഖ്യാപനമുണ്ടായില്ല. ഇത് സംബന്ധിച്ച് ശ്രീധരനും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
