
തൃത്താല: തൃത്താല നിയോജക മണ്ഡലത്തിൽ ജലസംരക്ഷണ മേഖലയിൽ വലിയ തോതിലുള്ള മുന്നേറ്റമാണ് കൈവരിച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തൃത്താലയിലെ വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാങ്കപ്പുഴ മുതൽ വെള്ളിയാങ്കല്ല് വരെ 186.40 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
33.40 കോടി രൂപ ചെലവഴിച്ചാണ് വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പട്ടാമ്പി താലൂക്കിലെ ഒൻപത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിലൂടെ 3997 ഹെക്ടർ പ്രദേശത്തിന് ജലസേചനം ഉറപ്പാക്കുകയും പാലക്കാട്, തൃശൂർ ജില്ലകളിലെ 25 പഞ്ചായത്തുകൾക്കും നാല് മുനിസിപ്പാലിറ്റികൾക്കും കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഗതാഗത സൗകര്യം, ടൂറിസം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലും പദ്ധതി ഗുണകരമാകുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.
വെള്ളിയാങ്കല്ല് ഇറിഗേഷൻ പ്രോജക്ട് ക്യാമ്പസിൽ നടന്ന ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി മുഖ്യാതിഥിയായി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഇറിഗേഷൻ സെൻട്രൽ സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ ബിനു ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.