സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 15,010 രൂപയും, ഒരു പവൻ, അതായത് എട്ട് ഗ്രാം സ്വർണത്തിന് 1,20,080 രൂപയും നൽകണം. സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. രാജ്യാന്തര വിപണിയിലെ സ്വർണവിലയിലെ നീക്കങ്ങൾ, ഡോളർ-രൂപ വിനിമയ നിരക്ക്, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,600 ഡോളറും കടന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ ട്രെന്റ് തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണം കുതിച്ച് കയറാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ സ്വർണം ഒരു പവന് 1.50 ലക്ഷമെങ്കിലും ആയി ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലും ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ യു.എസ് ഡോളറിന്‍റെ വിനിമയ നിരക്കിലുണ്ടായ ഇടിവും സ്വർണ വിലയ്ക്ക് താങ്ങ് നൽകുന്നുണ്ട്. കൂടാതെ യു,എസ് ഇറാനുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെ ഇനി സ്വർണ വിലയെ സ്വാധീനിക്കുക ഇതിലെ പുരോഗതികളായിരിക്കും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം കൂടുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
വിവാഹ സീസണും ഉത്സവകാലവും ആയതിനാൽ തന്നെ സ്വർണം വാങ്ങാനൊരുങ്ങുന്നവർ വിലയിലെ ദിവസേനയുള്ള മാറ്റങ്ങൾ ശ്രദ്ധിക്കുകയാണ്. ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെയുള്ള അധിക ചെലവുകൾ കൂടി പരിഗണിക്കേണ്ടതുണ്ട്. അതേസമയം വെള്ളി വില ഗ്രാമിന് 265 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
