കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ. നിര്‍മ്മാണത്തില്‍ പിഴവില്ലെന്നും അപകട കാരണം മണ്ണിടിച്ചിലെന്നുമാണ് വിശദീകരണം. തുരങ്ക നിര്‍മാണത്തിനായുള്ള മണ്ണെടുത്തത് ശാസ്ത്രീയമായെന്നും കമ്പനി അവകാശപ്പെട്ടു. തുരങ്ക മുഖത്ത് നിന്നും നൂറ് മീറ്ററോളം അകലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്, മണ്ണ് കൂട്ടിയിട്ടത് അപകടത്തിന് കാരണമായിട്ടില്ലെന്നും കൊങ്കണ്‍ റെയില്‍വേ പറയുന്നു.
നിര്‍മ്മാണ രീതിയും രൂപകല്‍പ്പനയും ശാസ്ത്രീയമാണ് നടന്നത്. കട്ട് ആന്റ് കവര്‍ പ്രദേശത്ത് മണ്ണിന് ഒന്നും സംഭവിച്ചിട്ടില്ല. തുരങ്കനിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതും ശാസ്ത്രീയമായാണ്. മലയിടിച്ചിലാണ് ദുരന്ത കാരണമെന്നും 110 മീറ്റര്‍ ഉയരത്തില്‍ മണ്ണിടിച്ചിലുണ്ടായെന്നും കൊങ്കണ്‍ റെയില്‍വേ അവകാശപ്പെട്ടു.
അതേസമയം കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുകയാണ്. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന തുടരുക. നിലവില്‍ സോണ്‍ ഒന്ന്, മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാപക തെരച്ചില്‍ പുരോഗമിക്കുന്നത്. ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.
കരാര്‍ കമ്പനിയുടെ ഗുരുതര അനാസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുരക്ഷാ ഭിത്തിയില്‍ വിള്ളലെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് നിര്‍മാണ കമ്പനി അവഗണിച്ചു എന്നാണ് കണ്ടെത്തല്‍. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണ ചുമതലയുള്ള ദിലീപ് ബില്‍ഡ്‌കോണിന് ജൂണ്‍ 14ന് ജിഎസ്‌ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കമ്പനി അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍. ജിഎസ്‌ഐ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.
റോക്ക് നെയിലിംഗ് വേണ്ട സ്ഥലത്ത് സോയില്‍ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതിയായ വെള്ളം വാര്‍ന്നു പോകാനുള്ള മതിയായ ദ്വാരങ്ങള്‍ വീപ്പ് ഹോള്‍സ് ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പുകള്‍ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നായിരുന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.
