'സഹപാഠിയോട് പ്രണയം, നിരാകരിച്ചപ്പോൾ നിരാശ'; സഹപാഠികൾക്കെതിരെ നൽകിയത് വ്യാജ പീഡന പരാതിയെന്ന് 13കാരി

പത്തനംതിട്ട: പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജം. സഹപാഠികള്‍ പീഡിപ്പിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാല്‍ സഹപാഠി പ്രണയം നിരസിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഇതിന്റെ നിരാശയിലാണ് സഹപാഠികൾക്കെതിരെ പീഡന പരാതി നല്‍കിയതെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കും.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠികള്‍ പീഡിപ്പിച്ചതായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടികളുടെ നാല് സഹപാഠികളെയും രണ്ട് മുതിര്‍ന്നവരെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയത്. പീഡന ആരോപണം സഹപാഠികള്‍ നിരസിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കി. ഈ സമയത്ത് ഡോക്ടറോടാണ് താന്‍ പീഡനത്തിനിരയായില്ലെന്ന് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്.

സഹപാഠിയോട് തോന്നിയ പ്രണയത്തിന്റെ കാര്യവും പെണ്‍കുട്ടി തുറന്നുപറഞ്ഞു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടില്ലെന്നും കണ്ടെത്തി. പിന്നാലെ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഡോക്ടര്‍മാരോട് പറഞ്ഞകാര്യം പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോടും ആവര്‍ത്തിച്ചു. സഹപാഠി പ്രണയം നിരസിച്ചപ്പോള്‍ സഹപാഠികള്‍ക്കെതിരെ പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ റഫര്‍ റിപ്പോര്‍ട്ട് നല്‍കും.

ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതി പൊലീസ് ഗൗരവത്തിലെടുത്തായിരുന്നു അന്വേഷിച്ചത്. സ്‌കൂളിലെ ശുചിമുറിയിലും സഹപാഠിയായ പെണ്‍കുട്ടിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്‌ഐആറുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. പെണ്‍കുട്ടിയുടെ സഹപാഠിയായ പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം