അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി

അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്കയുമായി സംസാരിക്കാമെന്ന് ഇറാന്‍ സമ്മതിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ച് അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് തങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് അലി ലാരിജാനി വ്യക്തമാക്കിയത്.ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി ട്രംപും പ്രതികരിച്ചിരുന്നു. നാല് ആഴ്ചകളോളം യുദ്ധം നീണ്ടേക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കയ്‌ക്കെതിരെ ആക്രമണം തുടരുമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ആയുധം താഴെവെച്ചില്ലെങ്കില്‍ നാശമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇസ്രയേലും അമേരിക്കയും ഇറാനില്‍ ആക്രമണം തുടരുകയാണ്. ടെഹ്‌റാനിലെ ആശുപത്രിയടക്കം തകര്‍ന്നു.നിലൂഫാര്‍ സ്‌ക്വയറിലെ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സനന്ദജ് നഗരത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം ലെബനനിലേക്കും വ്യാപിക്കുകയാണ്. ഹിസ്ബുല്ല നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടി ശക്തമാക്കുകയാണ് ഇസ്രയേല്‍. 31 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഹിസ്ബുല്ല നേതാവ് മുഹമ്മദ് റാദും ഉള്‍പ്പെടുന്നു. തെക്കന്‍ ലെബനനില്‍ നിന്ന് ആളുകളുടെ കൂട്ടപ്പലായനമാണ് നടക്കുന്നത്.

ഗള്‍ഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. യുഎഇയിലും കുവൈത്തിലും ബഹ്‌റൈനിലും ഇന്ന് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായി. അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം കുവൈത്തില്‍ ഇറാന്‍ വെടിവെച്ചിട്ടു. പൈലറ്റ് രക്ഷപ്പെട്ടു. ആക്രമണ ദൃശ്യങ്ങള്‍ ഇറാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

കുവൈത്തിലെ മിന അല്‍ അഹമ്മദി റിഫൈനറിയില്‍ ഇറാന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. കുവൈത്തിലെ അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണമുണ്ടായി. എംബസിക്ക് സമീപത്ത് നിന്ന് പുക ഉയര്‍ന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എംബസിയിലേക്ക് വരരുതെന്ന് പൌരന്‍മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. മഹ്ബൂലയില്‍ ഇന്ന് രാവിലെ വലിയ ശബ്ദം കേട്ടതായി പ്രവാസി മലയാളികള്‍ പറഞ്ഞു. സൌദി അറേബ്യയിലെ അരാംകോ റിഫൈനറിക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ദുബൈയില്‍ ജബല്‍ അലി, ഇന്റര്‍നെറ്റ് സിറ്റി എന്നിവിടങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഖത്തറിലെ ദോഹയിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം