പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; പ്രതിഷേധങ്ങള്‍ക്കിടെ വിജ്ഞാപനം പുറത്തിറക്കി റെയില്‍വേ ബോര്‍ഡ്

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനത്തില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ റെയില്‍വേ ബോര്‍ഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രവര്‍ത്തനപരമായ ആവശ്യകതകള്‍ കണക്കിലെടുത്താണ് വിഭജനം എന്നാണ് റെയില്‍വേ വിജ്ഞാപനത്തില്‍ നല്‍കുന്ന വിശദീകരണം. മാറ്റങ്ങള്‍ 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സതേണ്‍ റെയില്‍വേയുടെ പാലക്കാട് ഡിവിഷനും തമ്മിലുള്ള കൈമാറ്റ കേന്ദ്രം (Inter Change Point) പാടിലില്‍ നിന്ന് ഉള്ളാലിലേക്ക് മാറും. കൂടാതെ, തോക്കൂര്‍ ഇന്റര്‍ചേഞ്ച് പോയിന്റ് ഇപ്പോള്‍ കൊങ്കണ്‍ റെയില്‍വേയ്ക്കും മൈസൂരു ഡിവിഷനും ഇടയില്‍ പ്രവര്‍ത്തിക്കും എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

വലിയ ആശങ്കയാണ് ഇത് സംസ്ഥാനത്ത് ഉയര്‍ത്തിയിരിക്കുന്നത്. മംഗലാപുരം പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതോട് കൂടി വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മംഗലാപുരം പരിധിയില്‍ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകള്‍ കിട്ടാനുള്ള സാധ്യത കുറയും. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് വരുമാനം നോക്കി മാത്രമാണ്. വരുമാനം കുറയുന്നതോടെ ബജറ്റില്‍ വിഹിതം കുറയുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കിലോമീറ്റര്‍, ട്രാക്ക് , പ്രധാന സ്റ്റേഷനുകള്‍ , വരുമാനം എന്നിവ മാനദണ്ഡമാക്കിയാണ് ബജറ്റ് വിഹിതം അനുവദിക്കുന്നത്. അടിയന്തരഘട്ടങ്ങളിലെ യാത്രയ്ക്ക് അനുവദിക്കുന്ന എമര്‍ജന്‍സി ക്വാട്ട സംവിധാനവും പേരിനുമാത്രമാവും. മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടികള്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റ് ലഭിക്കാന്‍ മൈസൂരു ഡിവിഷന്‍ ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും.

ഡിവിഷന്‍ വിഭജനത്തില്‍ എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി റെയില്‍വേ മന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോര്‍ട്ട് തേടിയതായി അദ്ദേഹം അറിയിച്ചു. എം പിമാരായ കെ സുധാകരന്‍, കെ രാധാകൃഷ്ണന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരും പ്രതിഷേധിച്ചു. തിരുവോണനാളില്‍ വിഷയം ഉന്നിച്ച് വീണ്ടും പ്രതിഷേധിക്കുമെന്ന് എം പിമാര്‍ അറിയിച്ചിട്ടുണ്ട്. ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ ഭാഗങ്ങള്‍ വേര്‍പ്പെടുത്തി ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേയ്ക്ക് മാറ്റിയതാണ് പ്രതിസന്ധി കാരണം. ട്രാന്‍സ്ഫര്‍, സ്ഥാനകയറ്റം തുടങ്ങിയവയെല്ലാം പുനര്‍ക്രമീകരിക്കേണ്ടി വരും.

മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്തി മൈസൂരു ഡിവിഷനില്‍ ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നടപ്പിലാക്കിയാല്‍ മംഗളൂരു തുറമുഖം ഉള്‍പ്പെടെ മൈസൂര്‍ ഡിവിഷന്റെ കീഴിലാകും. വിഷയത്തില്‍ കേരളത്തില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയും അതൃപ്തി വ്യക്തമാക്കി കേന്ദ്രത്തെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റെയില്‍വേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം