ഓപ്പറേഷൻ തൂഫാൻ വിജയകരം, പത്ത് കോടിയിലധികം വരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. 10 കോടിയിലധികം വരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടിയെന്നും ആകെ 2778 പേര്‍ അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 1.58 കിലോ എംഡിഎംഎ, 146 കിലോ കഞ്ചാവ്, 46 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. അതിര്‍ത്തി കടന്നാണ് ലഹരി എത്തുന്നത്. ഉറവിടം എങ്ങനെ കണ്ടെത്താനാവുമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തു. എവിടെനിന്ന് ലഹരി എത്തുന്നുവെന്നതിന്റെ ഏകദേശ രൂപം കണ്ടെത്തി. മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് പ്രൊജക്ട് തയ്യാറാക്കും. ഏറ്റവും ആധുനിക, ശാസ്ത്രീയ രീതിയിലുള്ള പ്രവര്‍ത്തനം നടക്കും. ഐജി പുട്ട വിമലാദിത്യ ഇതിന് നേതൃത്വം നല്‍കും', രമേശ് ചെന്നിത്തല പറഞ്ഞു.

പൊലീസ് നായകള്‍ക്ക് ലഹരി കണ്ടെത്താന്‍ പരിശീലനം നല്‍കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയില്‍ നടന്‍ മോഹന്‍ലാല്‍ സഹകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'മോഹന്‍ലാല്‍ 'തൂഫാന്‍ വാരിയറാ'യാണ് ചേര്‍ന്നത്. തൂഫാന്‍ സ്‌ട്രൈക്കേഴ്‌സ്, തൂഫാന്‍ വാരിയേഴ്‌സ്, തൂഫാന്‍ കെയര്‍ എന്നിങ്ങനെ മൂന്ന് രൂപങ്ങളിലായാണ് പ്രവര്‍ത്തനം. മരണത്തിന്റെ വ്യാപാരികള്‍ ലഹരിവില്‍പ്പന കുറച്ചു', രമേശ് ചെന്നിത്തല പറഞ്ഞു.

അടുത്ത രണ്ടാഴ്ച ലഹരി വില്‍ക്കേണ്ടെന്ന തന്ത്രം വരെ ലഹരി മാഫിയ പ്രയോഗിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളുമായി ഡിജിപി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൂഫാനെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. തൂഫാനില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ നഹാസിനെ താന്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിവാദങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഈ നീക്കം കൊണ്ടൊന്നും തൂഫാന്‍ ദുര്‍ബലപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം