മുഖ്യമന്ത്രി ആരാകും? ഇന്ന് നിര്‍ണ്ണായകം; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അറിയാന്‍ ഡല്‍ഹിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും. നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ എത്തി. നാടകീയ രംഗങ്ങളാണ്. ഡല്‍ഹിയില്‍ അരങ്ങേറിയത്.

വി ഡി സതീശന് കേരള ഹൗസില്‍ വന്‍ സ്വീകരണമാണ് ജെന്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. രമേശ് ചെന്നിത്തല കേരള ഹൗസില്‍ എത്താതെ താമസം മറ്റൊരിടത്തേക്ക് മാറ്റി. അതേസമയം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് നേരെ വിഡി സതീശനെ അനുകൂലിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വിഡി സതീശന്‍ മുഖ്യമന്ത്രി ആയില്ലെങ്കില്‍ ബാക്കി പിന്നെ കാണാമെന്നായിരുന്നും എംഎസ്എഫ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തെരുവ് പോരില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്.

നിര്‍ദേശം മറികടന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ക്ക് എതിരെ പാര്‍ട്ടി അച്ചടക്ക നടപടി ഉണ്ടാകും. എന്നാല്‍ നിര്‍ദേശം മറികടന്ന് ഇന്നും പലയിടത്തും പോസ്റ്ററുകളും ഫ്‌ളക്‌സുകളും പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നിലെ വിഡി സതീശന്റെ ഫ്‌ളക്‌സിന് മുകളില്‍ പോസ്റ്ററുകള്‍ പതിച്ചു. 'കൂലിക്ക് ഇറക്കിയ ആളിനെ കണ്ട് ഞങ്ങള്‍ പേടിച്ചു പോയെന്ന് പറഞ്ഞേക്ക്' എന്നാണ് വാചകം. Natural Choice VD എന്നെഴുതിയ കൂറ്റന്‍ ഫ്‌ളക്‌സിന് മുകളിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിച്ചിരുന്ന കെ സി വേണുഗോപാലിന്റെ ഫ്‌ളക്‌സുകളും കീറി. ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തിനൊപ്പം പാളയത്തു വച്ചിരുന്ന ഫ്‌ളെക്‌സിലാണ് കെ സി വേണുഗോപാലിന്റെ മുഖം കീറിയത്. ഉമ്മന്‍ചാണ്ടിയുടെ മുഖത്തെ നിലനിര്‍ത്തി. കുഞ്ഞൂഞ്ഞിനു ശേഷം കെ സി എന്നായിരുന്നു ഫ്‌ളെക്‌സിലെ വാചകം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം