കൊച്ചി: ഡല്‍ഹി കലാപ ഗൂഢാലോചനാക്കേസ് പ്രതി ഉമര്‍ ഖാലിദിന് ജാമ്യം. മൂന്ന് ദിവസത്തേക്കാണ് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങാനാവുക. അമ്മയുടെ ചികിത്സാര്‍ത്ഥമാണ് ജാമ്യം. ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, മധു ജെയിൻ എന്നിവരാണ് ഹർജി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഫോണ്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉപാധിയിൽ നിർദേശം. പതിനഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണമെന്ന കാര്യവും ഉമര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉമറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡല്‍ഹി കര്‍ക്കര്‍ദൂമ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കുന്നതിന് മതിയായ കാരണങ്ങളില്ലെന്ന് പറഞ്ഞായിരുന്നു കോടതിയുടെ നടപടി.
ഇതോടെയാണ് ഉമര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലണ് ഉമര്‍ ഖാലിദ്. കലാപ കേസുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീംകോടതിയിലെ മറ്റൊരു ബെഞ്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ചരിയ എന്നിവരുടെ ബെഞ്ചിന്റെ തീരുമാനത്തെ ജസ്റ്റിസുമാരായ ബി വി നാഗരത്നയും ഉജ്ജ്വല്‍ ഭുയ്യാനും ഉള്‍പ്പെട്ട ബെഞ്ചാണ് വിമര്‍ശിച്ചത്. വിചാരണ നീണ്ടുപോയാല്‍ ജാമ്യം നല്‍കണമെന്ന നജീബ് കേസിലെ വിധിയാണ് നിയമമെന്നും ഇത് പാലിച്ചില്ലെന്നുമാണ് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ഉമറിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണക്കോടതി വിധി വന്നത്.
