തിരുവനന്തപുരത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തെത്തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതായും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പാർക്കിന് പഞ്ചായത്ത് നൽകിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നൽകിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ ഇനി പാർക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകുകയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് ഇതേ പാർക്കിൽ മുൻപും അപകടം സംഭവിക്കുകയും ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യം ഉണ്ടായിട്ടും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം മുന്നോട്ട് പോയതെന്നും ഇതാണ് വീണ്ടും അപകടമുണ്ടാകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനം നൽകിയ ലൈസൻസ് റദ്ദാക്കി വേണ്ട പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും അമ്യൂസ്മെന്റ് പാർക്കുകളിലും അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ വകുപ്പിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ഇന്നലെയാണ് തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കില്‍ റൈഡ് പൊട്ടിവീണ് കുട്ടികളടക്കം 5 പേർക്ക് പരിക്കേറ്റത്. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ഒരേ കുടുംബാംഗങ്ങളാണ്. ഇവരെ സമീപത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഉയർന്ന പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു.
അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനം ഉയർന്നു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നുവെന്നും ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. റൈഡിൻ്റെ വെൽഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
