തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് പേർക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. പലരേയും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ പരിക്കേറ്റതായാണ് വിവരം. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ച തിരിച്ച് 2.30 ഓടെയാണ് ആദ്യ സ്ഫോടന ശബ്ദം കേട്ടത്. തുടർന്ന് തുടർച്ചയായി സ്ഫോടനമുണ്ടാകുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ലൈസന്‍സിയായ മുണ്ടത്തിക്കോട് സതീശ് ഉള്‍പ്പെടെയുളളവര്‍ ഉണ്ടെന്നാണ് വിവരം. നാൽപതോളം പേർക്ക് പരിക്കേറ്റതായും ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ആറ് സ്റ്റേഷനുകളിൽ നിന്നാണ് ഫയർയൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂർ ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ നിർദേശം നൽകി.

സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറൽ ആശുപത്രിയിലും ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും മാസ് കാഷ്വാലിറ്റി സജ്ജമാക്കി

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും സ്ഥിതിഗതികൾ വിലയിരുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഡിജിപി ആശയവിനിമയം നടത്തി. സംഭവ സ്ഥലത്തേക്ക് ഉടൻ എത്തിച്ചേരാൻ തൃശൂർ ഡിഐജിക്ക് നിർദ്ദേശം നൽകി.

സ്ഥലത്ത് 6 സ്റ്റേഷനുകളിൽ നിന്നായി ഫയർഫോഴ്സ് യൂണിറ്റുകൾ15 ഓളം വാഹനങ്ങൾ തൃശ്ശൂരിൽ തീയണക്കാൻ ശ്രമിക്കുന്നു.പാലക്കാട് തൃശൂർ ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരോടും ഇറങ്ങാൻ നിർദ്ദേശം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം