
തൃത്താല: പിൻവാതിൽ നിയമനങ്ങളിലൂടെ ബന്ധുക്കളെയും സ്വന്തക്കാരെയും സർക്കാർ സ്ഥാപനങ്ങളിൽ എത്തിച്ചവർ ഒടുവിൽ അതേ വഴി പുറത്തുപോകേണ്ടി വരുമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് താരപ്രഭാഷകയുമായ ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. അർഹതക്കും വിദ്യാഭ്യാസ യോഗ്യതക്കും വില കുറയുകയും റാങ്ക് ലിസ്റ്റിന്റെ പിന്നിലുള്ളവർ ജോലി നേടി മുന്നിലെത്തുകയും ചെയ്യുന്ന സാഹചര്യം യുവാക്കളിൽ നിരാശ വളർത്തിയെന്നും അവർ ചൂണ്ടിക്കാട്ടി.
ഇത്തരം അവസ്ഥകൾ കാരണം പ്രത്യാശ നഷ്ടപ്പെട്ട നിരവധി ചെറുപ്പക്കാർ കൂട്ടത്തോടെ കേരളം വിട്ടുപോകേണ്ടി വന്നതായും അവർ കൂട്ടിച്ചേർത്തു. തൃത്താലയിൽ ഗാന്ധി വിചാർ വേദി വനിതകൾക്കായി സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
പരിപാടിയിൽ മുൻ ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, കോൺഗ്രസ് സ്ഥാനാർഥി വി.ടി. ബൽറാം, ഡി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ, ദീപാ മേനോൻ, സുധീർ പെരിങ്ങോട്, ഷാജി തൃത്താല, എം.പി. സതീഷ്, സുബോധ് പൂപ്പാല എന്നിവർ പ്രസംഗി ച്ചു.