കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാർത്ഥികളെ കാണാതായി; മുന്നറിയിപ്പ് അവഗണിച്ചുവെന്ന് നാട്ടുകാർ

 

കൊച്ചി: കൊച്ചി വൈപ്പിന്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാര്‍ത്ഥികളെ കാണാതായി. കോയമ്പത്തൂര്‍ രത്തിനം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ത്ഥികളും യമന്‍ പൗരന്മാരുമായ അബ്ദുല്‍ സലാം (21) ജബ്രാന്‍ ഖലീല്‍ (21) എന്നിവരെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.

വിനോദസഞ്ചാരത്തിനായി കോയമ്പത്തൂരില്‍ നിന്ന് കാറിലാണ് വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തിയത്. പന്ത്രണ്ട് മണിയോടെ ബീച്ചിലെത്തിയ ഒന്‍പതംഗ സംഘം നീന്തുന്നതിനായി കടലില്‍ ഇറങ്ങി. തുടര്‍ന്ന് അബ്ദുല്‍ സലാമിനേയും ജബ്രാന്‍ ഖലീലിനേയും കാണാതാകുകയായിരുന്നു. സംഘത്തിലെ എട്ട് പേര്‍ യെമന്‍ പൗരന്മാരും ഒരാള്‍ സുഡൗന്‍ പൗരനുമാണ്.

കടലില്‍ ഇറങ്ങരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയതായാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഭാഷാ പ്രശ്‌നമുള്ളതിനാല്‍ നാട്ടുകാര്‍ പറഞ്ഞത് വിദ്യാര്‍ത്ഥികള്‍ക്ക് മനസിലായില്ലെന്നാണ് കരുതുന്നത്. സംഭവം നടക്കുമ്പോള്‍ ലൈഫ് ഗാര്‍ഡുകള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് പ്രത്യേകിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഏറെ അപകടം പിടിച്ചതാണ് വൈപ്പിനിലെ ഈ ബീച്ച് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ബീച്ചില്‍ കുളിക്കാനിറങ്ങി മുന്‍പും ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ കടല്‍ ഏറെ പ്രക്ഷുബ്ദമാണ്. കൂറ്റന്‍ തിരമാലകളാണ് അടിച്ചുകയറുന്നത്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം