കാലവർഷം സജീവമായതോടെ തൃത്താലയിൽ വിവിധ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി പടരുന്നതായി ആരോഗ്യവകുപ്പ്. തൃത്താലയിലെ വിവിധ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഇതിനകം 54 പേർക്കാണ് രോഗം സ്ഥിരികരിച്ചിട്ടുള്ളത്. ചാലിശ്ശേരി പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച യുവതി വ്യാഴാഴ്ച്‌ച മരിച്ചു. തണ്ണീർക്കോട് പ്രദേശത്തുനിന്ന് പനി ബാധിച്ച 33 പേർ ചികിത്സ തേടിയതായി ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു.
മറ്റു വാർഡുകളിൽ നിന്ന് കുറച്ചുപേർ ശക്തമായ പനി, ഛർദ്ദി, ചുമ എന്നിവ ബാധിച്ച് ചികിത്സതേടിയിരുന്നു. പരിശോധനയിൽ പലർക്കും ഡെങ്കിപ്പനിയെന്ന് സ്ഥിരികരിച്ചിട്ടുണ്ട്. കപ്പൂർ പഞ്ചായത്തിൽ കുമരനല്ലൂർ മേഖലയിലുള്ള 10 പേർ കപ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
കൂറ്റനാട്, പെരിങ്ങോട്, തണ്ണീർക്കോട് ഭാഗങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ആളുകൾ ചികിത്സയിലുണ്ട്.
രോഗികൾക്ക് ആവശ്യമായ പ്രതിരോധ മരുന്നുകൾ നൽകിവരുന്നുണ്ടെന്നും രോഗം നിയന്ത്രണ വിധേയമാണെന്നും ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജേഷ് പറഞ്ഞു.
ആരോഗ്യ പ്രവർത്തകരും ആശപ്രവർത്തകരും രോഗവ്യാപനമുള്ള എല്ലായിടത്തും ഗൃഹസ ന്ദർശനം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പനി പടരാനിടയുള്ള സ്ഥലങ്ങളിൽ ശുചിത്വ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തി വരികയാണെന്നും ചാലിശ്ശേരിയിലെ ആരോഗ്യ വിഭാഗം പ്രവർത്തകർ അറിയിച്ചു.