പിവി അൻവറിൻ്റെ മുന്നണി പ്രഖ്യാപന സമ്മേളനം നാളെ, ഡിഎംകെ നേതാക്കളുമായി ചർച്ച

മലപ്പുറം: സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പി വി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. പി വി അന്‍വറിന്റെ അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അന്‍വറിന്റെ ലക്ഷ്യം ഇന്‍ഡ്യ മുന്നണിയാണെന്നാണ് സൂചന. അണിയറ നീക്കങ്ങള്‍ ഇതിനോടകം സജീവമാക്കിയിരിക്കുകയാണ് പി വി അന്‍വര്‍

അതേസമയം മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പിറകെ പോകേണ്ടതില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അന്‍വറിന്റെ ശ്രമം മുസ്ലിം കേന്ദ്രീകരണത്തിനാണ്. മുസ്ലിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവര്‍ അന്‍വറിനെ വിലയ്ക്കെടുത്തു എന്നും സിപിഐഎം സംസ്ഥാന സമിതി വിലയിരുത്തി. അന്‍വറിനെതിരെ കടുത്ത വിമര്‍ശനമാണ് സിപിഐഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.

നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അന്‍വര്‍.

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമ്പോള്‍ അന്‍വറിന് മുന്‍പിലുള്ള നിയമപരമായ വെല്ലുവിളിയിതാണ്. ഞായറാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പി വി അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വതന്ത്രനാണെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കാനും അതില്‍ അംഗമാകാനും അന്‍വറിന് കഴിയുമോ എന്നുള്ള ചോദ്യങ്ങൾ ഇതോടെ സജീവമായി.

ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് നിയമസഭ, പാര്‍ലമെന്‍റ് അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പറയുന്നത്. ‘ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ലാതെ തിര‍ഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും’- എന്നാണ് ഇതിൽ പറയുന്നത്.

ഇതുപ്രകാരം പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗമായാല്‍ പി വി അന്‍വര്‍ അയോഗ്യനാക്കപ്പെടും. അന്‍വറിനെ ആയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഏത് എംഎല്‍എയ്ക്കും സ്പീക്കര്‍ക്ക് പരാതി നല്‍കാം. സ്പീക്കര്‍ അന്‍വറില്‍ നിന്ന് വിശദീകരണം തേടും. തൃപ്തികരമല്ലെങ്കില്‍ അയോഗ്യനാക്കി സ്പീക്കര്‍ക്ക് ഉത്തരവിടാം.

1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2024, ഒക്‌ടോബർ 5 8:15 PM

    ED പേടിയിൽ ആ ണ് ഇവൻ പാർട്ടി വിട്ടത് എന്ന് കേൾക്കുന്നു

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം