അഭ്യർത്ഥനയുടെ കാലം കഴിഞ്ഞു ഇനി ശക്തമായ നടപടി; മന്ത്രി എംബി രാജേഷ്

കൂറ്റനാട്:മാലിന്യം വലിച്ചെറിയുന്നവരോട് അഭ്യർത്ഥനയുടെ കാലം കഴിഞ്ഞെന്നും, അത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇത്തരക്കാരെ  സാമൂഹ്യ വിരുദ്ധരായി കണ്ട് സമൂഹം കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ്റ ഭാഗമായി ഹരിതവിദ്യാലയം, ഹരിത നഗരം, ഹരിത ഭവനം ക്യാമ്പയിൻ മാലിന്യ മുക്ത തൃത്താല മെഗാശുചീകരണം  കൂറ്റനാട് സെൻററിൽ  രാജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ 10,000 രൂപ പിഴ ചുമത്താൻ നിയമം ഭേദഗതി ചെയതിട്ടുണ്ട്. ഇത് കണ്ടെത്തി സർക്കാരിൻ്റെ വാട്ട്സ്ആപ്പ് നമ്പറി ലേക്ക് അയക്കുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകും. പൊതു സ്ഥലത്തെ പുകവലി നിർത്തിയതുപോലെ മാലിന്യം വലിച്ചെറിയലും നിർത്താൻ നമുക്ക് കഴിയും. വെള്ളത്തിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഒരു ലക്ഷം രൂപയാണ് പിഴ ഈടാക്കുന്നത്. സുൽത്താൻ ബത്തേരിയിൽ നഗരം ശുചിയായി സൂക്ഷിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് വ്യാപരികളാണെന്നും മന്ത്രി പറഞ്ഞു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി വി ബാലചന്ദ്രൻ അധ്യക്ഷനായി. മാലിന്യ മുക്തനവകേരളം ജില്ല കോ-ഓർഡിനേറ്റർ പി സൈതലവി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാഹിദ റിയാസ്, എ ഇ ഒ കെ പ്രസാദ്, ഡോ.കെ രാമചന്ദ്രൻ ,എം വി രാജൻ എന്നിവർ സംസാരിച്ചു.

തൃത്താല മണ്ഡലത്തെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നതിൻ്റെ ഭാഗമായി വിദ്യഭ്യാസ സ്ഥാപനങ്ങളെ പങ്കാളികളാക്കി കൊണ്ടുള്ള മെഗാ യജ്ഞത്തിനാണ് തുടക്കം കുറിക്കുന്നത്. ഹരിത വിദ്യാലയങ്ങൾ,ഹരിത ഭവനങ്ങൾ, ഹരിത നഗരകേന്ദ്രങ്ങൾ എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ കോളേജുകൾ, ഹയർ സെക്കണ്ടറി സ്ക്കൂളുകൾ, വൊക്കേഷണൽ

ഹയർ സെക്കണ്ടറി സ്ക്കൂളുകൾ, ഹൈസ്ക്കൂളുകൾ, പ്രഫഷണൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ എൻ സി സി, എസ് പി സി, എൻ എസ് എസ് ,സ്കൗട്ട് ആൻറ് ഗൈഡ്സ്, പരിസ്ഥിതി ക്ലബുകൾ, ഭൂമിത്ര സേന, സുസ്ഥിര ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ വിദ്യാലയത്തേയും മാലിന്യ മുക്ത ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക, വിദ്യാലയങ്ങളുടെ പരിസരത്തുള്ള ടൗണുകളുടെ ശുചീകരണം നടത്തുകയും തുടർ സംരഷണം ഉറപ്പാക്കുകയും ചെയ്യുക, മാലിന്യ മുക്ക നവ കേരളം കാമ്പയിൻ്റെ സന്ദേശം എല്ലാ വിദ്യാർഥകളിലേയ്ക്കും, എല്ലാ വീടുകളിലേക്കും ഈ യജ്ഞം വഴി എത്തിക്കുക എന്നീ പ്രവർത്തനങ്ങളാണ് ഇതുവഴി ഏറ്റെടുക്കുന്നത്. കൂറ്റനാട് ടൗൺ, പടിഞ്ഞാറങ്ങാടി, കുമ്പിടി, മേഴത്തൂർ, കൊടിക്കുന്ന്, കുമരനെല്ലൂർ, ചാലിശേരി, കറുകപുത്തൂർ, പെരിങ്ങോട്, കൂട്ടുപാത ,വെള്ളിയാങ്കല്ല്, ആറംങ്ങോട്ടുകര, തൃത്താല എന്നീ കേന്ദ്രങ്ങളിലാണ് ശുചീകരണ യജ്ഞം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം