പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂരില്‍ ടോള്‍ ബൂത്ത് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടോള്‍ ബൂത്ത് നിര്‍മ്മാണം തടഞ്ഞ് പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസം യൂത്ത് ലീഗും ടോള്‍ ബൂത്ത് നിര്‍മ്മാണത്തിനെതിരെ രംഗത്തെത്തിയിരുന്നു. അശാസ്ത്രീയ നിര്‍മ്മാണം കാരണം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന റോഡില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നാണ് നാട്ടുകാരും പ്രതിഷേധക്കാരും പറയുന്നത്.
രണ്ടു വരി പാതയില്‍ ടോള്‍ പിരിവ് നടത്തുന്നത് അസാധാരണമായ സംഭവമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയപാതയിലെ മൈലംപുള്ളിയിലാണ് പുതിയ ടോള്‍ പ്ലാസയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ വേഗത്തിലാക്കുന്നത്. 200 കോടിയിലധികം രൂപ ചെലവഴിച്ച് നാട്ടുകല്‍താണാവ് പാത വികസനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് ദേശീയപാത അതോറിറ്റി ഇവിടെ ടോള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.
നേരത്തെ ദേശീയപാത 966-ല്‍ മുണ്ടൂര്‍ ഐആര്‍ടിസിക്ക് സമീപം ടോള്‍ ബൂത്ത് സ്ഥാപിക്കാനായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനായി സ്ഥലമേറ്റെടുക്കുകയും അതിനനുസരിച്ച് പാത നവീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഗേറ്റിന് തൊട്ടടുത്തുള്ള ചെര്‍പ്പുളശ്ശേരി പാതയിലൂടെ പോകുന്ന യാത്രക്കാരും അനാവശ്യമായി ടോള്‍ നല്‍കേണ്ടിവരുമെന്ന സാഹചര്യം വന്നതോടെ വലിയ ജനകീയ എതിര്‍പ്പുയരുകയും തുടര്‍ന്ന് പദ്ധതി നിര്‍ത്തിവെക്കുകയുമായിരുന്നു. മുണ്ടൂരിലെ പദ്ധതി ഉപേക്ഷിച്ച് മൂന്ന്-നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അധികൃതര്‍ മൈലംപുള്ളിയിലേക്ക് ടോള്‍ ബൂത്ത് നിര്‍മ്മാണം മാറ്റിയിരിക്കുന്നത്. എന്നാല്‍ നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് ഈ പുനഃസ്ഥാപനമെന്ന് ടോള്‍ വിരുദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
റോഡ് വികസനത്തിന്റെ പേരില്‍ കോടികള്‍ ചെലവിട്ടെങ്കിലും യാതൊരു ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. പലയിടങ്ങളിലും ആവശ്യത്തിന് സ്ഥലം പോലും ഏറ്റെടുത്തിട്ടില്ല. റോഡിന്റെ അശാസ്ത്രീയമായ വളവുകളും തകരാറുകളും കാരണം ഈ മേഖലയില്‍ അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയും ഒരുക്കാതെ ടോള്‍ പിരിച്ച് കൊള്ളയടിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ടോള്‍ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മൈലംപുള്ളിയിലെ നിര്‍മ്മാണ സ്ഥലം ഉപരോധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശക്തമായ സമരം സംഘടിപ്പിച്ചത്. ഒരു കാരണവശാലും ഇവിടെ ടോള്‍ ബൂത്ത് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോയാല്‍ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും വിവിധ ബഹുജന സംഘടനകളും ടോള്‍ പ്ലാസയ്‌ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്.
