ജൂഡോ ചാമ്പ്യന്‍ഷിപ്പിലും വില്ലനായി പവര്‍ കട്ട്; മത്സരം നടത്തിയത് മൊബൈല്‍ ഫോണിൻ്റെ വെളിച്ചത്തില്‍

പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ മത്സരം നടക്കുമ്പോഴായിരുന്നു പവര്‍കട്ട്. മുന്നറിയിപ്പില്ലാതെയുള്ള പവര്‍കട്ട് കാരണം മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് മത്സരം നടത്തിയത്. പിന്നീട് ജനറേറ്റര്‍ ഉപയോഗിച്ച് മത്സരം പുനരാംഭിക്കുകയായിരുന്നു. ഇന്ന് രാവിലെ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ഘട്ടത്തിലാണ് രാത്രി 7.30 ന് കറണ്ട് പോയത്.

അതേസമയം, സംസ്ഥാനത്ത് പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തിത്തുടങ്ങി. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി. ഇതിലൂടെ വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസേജിലൂടെ അറിയാനാകും. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്റ്റേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്‌വെയറിലൂടെ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നതായി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. വൈദ്യുതി നിയന്ത്രണത്തിന് ഇന്ന് മുതല്‍ മുന്നറിയിപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനായി എല്ലാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ദീര്‍ഘകാല കരാര്‍ നഷ്ടപ്പെട്ടത് സര്‍ക്കാരിന്റെ ഏകോപന കുറവുകൊണ്ടാണെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. പലയിടത്തും അസാധാരണമായുണ്ടാകുന്ന പവര്‍കട്ടില്‍ വിമര്‍ശനം വ്യാപകമാണ്. മുന്നറിയിപ്പില്ലാതെ രാത്രി പല തവണയുണ്ടാകുന്ന വൈദ്യുതി നിയന്ത്രണമാണ് ജനങ്ങളെ വലച്ചത്.

കൊല്ലത്ത് കെഎസ്ഇബി ഓഫീസിന് മുന്നില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ സംഘടിപ്പിച്ചാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. കൊല്ലം തെന്മല ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ഡിവൈഎഫ്‌ഐ ഇടമണ്‍-തെന്മല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം