രൂക്ഷമായ ജലക്ഷാമം നേരിട്ടിരുന്ന തൃത്താലയെ ജല സംഭരണികളും പൊതു കുളങ്ങളും നിർമ്മിച്ച് ജലസമൃദ്ധമാക്കാൻ കഴിഞ്ഞുവെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. നാഗലശ്ശേരി പഞ്ചായത്തിലെ നവീകരിച്ച മാങ്ങാട്ടുകുളം നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
30 വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ സുസ്ഥിര തൃത്താല പദ്ധതിയിലൂടെ ഭൂഗർഭ ജല വിധാനത്തിൽ സെമി ക്രിറ്റിക്കൽ നിലയിലായിരുന്ന തൃത്താലയെ വെള്ളം ഭൂമിയിൽ സംഭരിച്ച് നിർത്താൻ കഴിയുന്ന പ്രദേശമാക്കി മാറ്റാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതു പ്രകാരം ഒരു ദിവസം അഞ്ച് കോടി ലിറ്റർ മഴ വെള്ളമാണ് സംഭരിക്കാനായത്. എല്ലാ വാർഡിലും വറ്റാത്ത കിണർ എന്ന ലക്ഷ്യത്തിലേക്ക് സുസ്ഥിര തൃത്താല അടുക്കുകയാണ്.ഇതിൻ്റെ ഭാഗമായി മണ്ഡലത്തിൽ 60 അങ്കണവാടികളിലെ കിണർ റീച്ചാർജിംഗ്, 575 വീടുകളിലെ കിണർ റീച്ചാർജിംഗ്,107 കാർഷിക കുളങ്ങളുടെ പൂർത്തീകരണം,64 പൊതുകുളങ്ങളുടെ നവീകരണം, 139 നീർച്ചാലുകളുടെ നവീകരണം, എന്നിവ സാധ്യമാക്കി.മണ്ഡലത്തിലെ എല്ലാ കിണറുകളും റീചാർജ്ജ് ചെയ്ത് കൂടുതൽ ജല സമൃദ്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൂട്ടക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനമായതായും മന്ത്രി അറിയിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി വി ബാലചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ, വാർഡ് മെമ്പർ ക വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. ഷൊർണൂർ മൈനർ ഇറിഗേഷൻ സീനിയർ ക്ലർക്ക് സന്തോഷ് കുമാർ ഇ സ്വാഗതവും അസി.എഞ്ചിനീയർ റജീന വളപ്പിൽ നന്ദിയും പറഞ്ഞു.
2023 - 24 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് മാങ്ങാട്ടുകുളം നവീകരിച്ചത്. തൃത്താലയുടെ സമഗ്ര വികസനത്തിന് മന്ത്രി എം ബി രാജേഷ് ആവിഷ്കരിച്ച സുസ്ഥിര തൃത്താലയുടെ ഭാഗമായാണ് കുളം നവീകരിച്ചത്.
ഒരേക്കറിലധികം സ്ഥലത്ത് വിശാലമായി കിടക്കുന്ന ഈ ജലസ്രോതസ് പ്രദേശത്തെ ജലദൗർലഭ്യം ഒരു പരിധിവരെ കുറക്കുന്നതിനും ജലവിതാനം ഉയർത്തുന്നതിനും ചെറുചാൽപ്രം പടശേഖരത്തിലെ 25 ഹെക്ടറോളം സ്ഥലത്തേക്ക് നെൽകൃഷിക്കും പൊതുജനങ്ങൾക്ക് കുളിക്കാനും മറ്റും സഹായകരമാണ്.