പുളിയപ്പറ്റ കായലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു; സ്പെഷ്യൽ റിപ്പോർട്ട്‌

സി. മൂസ പെരിങ്ങോട്

കൂറ്റനാട്: ഏറെ ശ്രദ്ധയോടെയാണ് തൃത്താലയിലും പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.ഹരിതകർമ്മ സേനാ പ്രവർത്തകർ വീടുകളിലും കടകളിലുമെത്തി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച്പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾ നടത്തുമ്പോഴും, ശുചീകരണ പ്രവർത്തനങ്ങളിൽ വീട്ടുകാരും,സ്ഥാപനങ്ങളും താത്പര്യമെടുക്കുന്നുണ്ടെങ്കിലും

സാമൂഹ്യ വിരുദ്ധരുടെ ദുഷ്ചെയ്തികൾ മൂലം പ്രദേശത്തുള്ള പ്രധാനപ്പെട്ട ശുദ്ധ ജലാശയമായ പുളിയപ്പറ്റകായലിൽ മാലിന്യങ്ങൾ നിറയുന്നു. നാഗലശ്ശേരി, തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഏറെ മനോഹരമായ പുളിയപ്പറ്റ കായലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് മലീമസമാകുന്നത്.

കായലിനോട് ചേർന്ന് ഒഴുകുന്ന തോടിലേക്കൊന്നിറങ്ങിയാൽ മതി മനസ്സിനെ നോവിക്കുന്ന കാഴ്ചകളാണ് കാണാനാവുക. കായലിലും തോട്ടു വെള്ളത്തിലും ഒഴിഞ്ഞ പ്ലാസ്റ്റിക് ഡബ്ബകളും, കുപ്പികളും നിരനിരയായി പൊങ്ങി ക്കിടക്കുന്നു. അതിനേക്കാൾ കൂടുതലാണ് വെള്ളത്തിനടിയിൽ കിടക്കുന്ന ചില്ലുകുപ്പികളും ടയറുകളും ഭാരമേറിയ ഖര മാലിന്യങ്ങളും. 

എല്ലാ വർഷവും തൊഴിലുറപ്പ് തൊഴിലാളികൾ തോടുവരമ്പുകൾ വൃത്തിയാക്കുകയും സുഗമമായി ജലം ഒഴുകുന്നതിനായി തോടിനുള്ളിലെ മാലിന്യങ്ങൾനീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ടെന്ന് കൂറ്റനാട് ഹരിത കർമ്മസേന വളണ്ടിയർ സജിതയും, നാഗലശ്ശേരിയിലെ ഒന്നാം വാർഡ് മെമ്പർ ഇന്ദിരയും പറഞ്ഞു. 

തൃത്താല മണ്ഡലത്തിൽ ഹരിത കർമ്മ സേനാ വളണ്ടിയർമാർ വീടുകളിലേയും, സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാനെത്തുമ്പോൾ വേണ്ടത്ര സഹകരണം ഉണ്ടായിരുന്നില്ലെന്നും എന്നാൽ, കഴിഞ്ഞ ഒരു വർഷമായി മിക്ക വീടുകളിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നതായും നാഗലശ്ശേരി,ചാലിശ്ശേരി,തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ ഹരിതകർമ്മസേനാ വളണ്ടിയർമാർ പറയുന്നു. 

പൊതു നിരത്തുകളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുകൾ വന്നിട്ടില്ലെന്നും മഴക്കാലമായതോടെ റോഡുകളിൽ നിന്ന് കാനകളിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളത്തോടൊ പ്പം നിരവധി പ്ലാസ്റ്റിക് കുപ്പികളാണ് പാടശേഖരങ്ങളിലും തോടുകളിലും നിറഞ്ഞുകിടക്കുന്നതെന്നും ഇവർ പറഞ്ഞു. വലിയ കല്യാണ മണ്ഡപങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ നിന്ന് രാത്രിയുടെ മറവിൽ തോട്ടിലും, കായലിലും മാലിന്യങ്ങൾ തള്ളുന്നത് പതിവാണെന്നും പ്രദേശവാസികൾ പറഞ്ഞു.

അതേസമയം, അതത് സമയങ്ങളിൽ "പൊതുമരാമത്ത് വകുപ്പ് കാനകൾ നവീകരിക്കാത്തതിനാൽ മഴ പെയ്യുന്നതോടെ റോഡിലുള്ള എല്ലാ മാലിന്യങ്ങളും കായലിലേക്ക് ഒലിച്ചെത്തുകയാണെന്നും, വ്യാപാരികളും പൊതുജനങ്ങളും സഹകരിച്ചാൽ മാത്രമേ സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജനം പൂർണ്ണ വിജയത്തിലെത്തിക്കാനാകൂ"എന്നാണ് തൃത്താല ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ജയ പറയുന്നത്. ബോധപൂർവ്വം മാലിന്യങ്ങൾ പൊതു ഇടങ്ങളിൽവലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പി.കെ.ജയ വ്യക്തമാക്കി.

നല്ലൊരു വിഭാഗം ജനങ്ങൾ മാലിന്യ നിർമ്മാർജ്ജനത്തിനായി കിണഞ്ഞു ശ്രമിക്കുമ്പോഴും രാത്രിയുടെ മറവിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് യാഥാർഥ്യമാണ്. പുളിയപ്പറ്റകായലും പരിസരവും ഭൂരിഭാഗവും പട്ടിത്തറ പഞ്ചായത്തിലാണ്. സമ്പൂർണ്ണ ശുചിത്വ പദ്ധതി വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പൊതുജനങ്ങളിൽ നിന്ന് ആവശ്യമായ പിന്തുണ ഉണ്ടാവണമെന്നും പ്രസിഡൻ്റ് പി.ബാലൻ പറഞ്ഞു. മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.

സുസ്ഥിരതൃത്താലയിലൂടെ ശുചീകരണ പ്രവർത്തനങ്ങൾ നന്നായി നടക്കുമ്പോഴും പൊതുസ്ഥലങ്ങൾ മലിനപ്പെടാതിരിക്കാൻ പൊതു സമൂഹം വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് വേണം ഇത്തരം സംഭവങ്ങളിലൂടെ മനസ്സിലാക്കാൻ. ആരോഗ്യ പ്രവർത്തകരുടെയും വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരുടേയും പരിശോധനകൾ കാര്യക്ഷമമാക്കണം. ഹോട്ടലുകളും, ബേക്കറികളും അതത് ദിവസങ്ങളിലുണ്ടാകുന്ന മാലിന്യങ്ങൾ എങ്ങിനെയാണ് സംസ്കരിക്കുന്നതെന്ന് ശരിയായ പരിശോധന നടക്കുന്നില്ലെന്നും സുധി പറയുന്നു. പൊതു ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം