കോട്ടയം: മുക്കുപണ്ടം പണയം വെച്ച ശേഷം മരിച്ചെന്ന് സ്വയം വാര്‍ത്ത നൽകിയയാൾ പിടിയില്‍. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി സജീവ് എം ആറിനെയാണ് ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. 2024ലെ കേസിലാണ് ഗാന്ധിനഗര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോട്ടയം കുമാരനെല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ച് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപയാണ് പ്രതി വാങ്ങിയത്. പിന്നീട് തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മരിച്ചുവെന്ന് പത്രത്തില്‍ വാര്‍ത്തയും കൊടുത്തു.
എന്നാല്‍ ഇതിന് ശേഷവും ഇയാളുടെ നമ്പറില്‍ നിന്നും ഭാര്യയുടെ ഫോണിലേക്ക് കോളുകള്‍ വന്നതോടെയാണ് പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഒടുവില്‍ കൊടേക്കനാലില്‍ നിന്നും പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.