പട്ടാമ്പി: പട്ടാമ്പിയിൽ ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17കാരന് തലയ്ക്ക് ഗുരുതര പരിക്ക്. കൊടലൂർ സ്വദേശി കെടി ഹഫീസിനാണ് പരിക്കേറ്റത്. തലയോട്ടിക്ക് ക്ഷതമേറ്റ 17കാരൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച പട്ടാമ്പി കൽപക സെന്ററിലാണ് സംഭവം. തർക്കം പരിഹരിക്കുന്നതിനിടെ 15പേരടങ്ങുന്ന സംഘം ആയുധം ഉപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി. മർദനമേറ്റ സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഹഫീസിന്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് വീഴ്ചയ്ക്കെതിരെ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകുമെന്നും ഹഫീസിന്റെ മാതാവ് പറഞ്ഞു.
അതേസമയം, കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തുവെന്നാണ് പട്ടാമ്പി പൊലീസ് അറിയിച്ചത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.