കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ പ്രധാനപാതയായ പെരിങ്ങോട് കൂറ്റനാട് റോഡ് അറ്റകുറ്റപ്പണി തുടങ്ങി. റോഡ് തകർച്ചയ്ക്കു പരിഹാരമായി അറ്റകുറ്റപ്പണികൾക്കായി സംസ്ഥാന ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിരുന്നു. തുടർന്ന് നിർമാണപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ, കരാറുകാരൻ റോഡ് പണി നിഷ്‌കർഷിച്ച സമയത്തിൽ പൂർത്തിയാക്കാഞ്ഞതിനെത്തുടർന്ന് പഞ്ചായത്ത് കരാറുകാരനെ പണിയിൽ നിന്നു പിരിച്ചുവിട്ടു. പിന്നീട് പണി നടത്താതെ റോഡ് തകർന്നു കിടക്കുകയായിരുന്നു.
റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൂറ്റനാട് പെരിങ്ങോട് റോഡിലെ വ്യാപാരികളും യാത്രക്കാരും റോഡിന്റെ ഇരുവശത്തും താമസിക്കുന്ന ജനങ്ങളുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. നാട്ടുകരുടെ പ്രതിഷേധങ്ങൾക്കിടയിലാണു പാതയിലെ ഗതാഗതം മുഴുവനായും നിർത്തലാക്കി റോഡ് പണി നടന്നിരുന്നത്. നിലവിൽ രണ്ടു ഘട്ടങ്ങളിലായാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
മൂന്നരക്കോടിയുടെ ഒരു പണിയും ഒന്നരക്കോടിയുടെ മറ്റൊരു പണിയും. അഴുക്കുചാലുകളുടെയും ഓവുപാലങ്ങളുടെയും പണികളാണു നടന്നുവരുന്നത്. പെരിങ്ങോട് പാടത്തിനു സമീപം തൊഴുക്കാടുളള വലിയ ഓവുപാലം മുഴുവനായും പൊളിച്ചു പുതുക്കിപ്പണിയുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു വലിയ കുഴിയെടുത്താണ് ഓവുപാലത്തിന്റെ കോൺക്രീറ്റ് പണികൾ നടന്നുവരുന്നത്.