ന്യൂഡല്‍ഹി: എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചു. അന്‍വര്‍ ഇനി എല്‍ഡിഎഫില്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
കേരളത്തിലെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിന് വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും പ്രചാരണം നടത്തുകയാണെന്നും അത് ഏറ്റുപിടിച്ച് വക്കാലത്തുമായി പുറപ്പെട്ടിരിക്കുകയാണ് പി വി അന്‍വര്‍ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറി. നിലപാടിനെതിരായി പാര്‍ട്ടിയെ സിനേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമീപനത്തെക്കുറിച്ച് ധാരണയില്ലെന്ന് വ്യക്തമാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ പിന്തുണയില്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ ജയിച്ചതിന് ശേഷം ഏതെല്ലാം കാര്യങ്ങളാണോ പറഞ്ഞത് അതിനെല്ലാം എതിരാണ് പ്രവർത്തിക്കുന്നത്. അന്‍വര്‍ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. കെ കരുണാകരന്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അങ്ങോട്ട് പോയി. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയപ്പോള്‍ അന്‍വര്‍ പോയില്ല. പിന്നീട് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് എംഎല്‍എയായി. അതിന് മുമ്പ് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിപിഐഎം അംഗമാവാന്‍ അദ്ദേഹത്തിന് ഇതുവരെയും സാധിച്ചില്ല. മറ്റ് സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടില്ല. സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ്. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട വേദികളില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘടനാരീതിയെ കുറിച്ചോ നയങ്ങളെക്കുറിച്ചോ ധാരണയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പരാതികളില്‍ പരസ്യമായ നിലപാട് സ്വീകരിക്കുന്നത് പാര്‍ട്ടി അംഗമായ അന്‍വറിന്റെ സംഘടനാപരമായ പരിമിതിയാണ്. ആദ്യം ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചു. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി. പിന്നാലെ സിപിഐഎമ്മിനും പരാതി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചു. പിന്നീട് പത്തനംതിട്ട എസ്പിയായ സുജിത് ദാസ് ഐപിഎസിനെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം ജില്ലയിലെ പൊലീസ് രംഗത്ത് മാറ്റം വരുത്തി. ഭരണവുമായി ബന്ധപ്പെട്ട പരാതി സര്‍ക്കാരിന്റെ പരിശോധനയ്ക്ക് നല്‍കി. അന്‍വര്‍ നല്‍കിയ പരാതി പാര്‍ട്ടി ചര്‍ച്ച ചെയ്തു. തീരുമാനം പരസ്യമായി പത്രസമ്മേളനത്തിലൂടെ അറിയിക്കുകയും ചെയ്തു. അന്നത്തെ പരാതിയില്‍ പി ശശിക്കെതിരെ പരാതി ഉണ്ടായിരുന്നില്ല. അതിനാല്‍ പരിശോധിച്ചില്ല. അതിന് ശേഷമാണ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത്. അത് പരിശോധിച്ചുവരികയാണ്. പി ശശിയുമായി നേരിട്ട് താന്‍ തന്നെ ബന്ധപ്പെട്ടിരുന്നു. മൂന്നാം തിയ്യതി കാണുന്നതിനായി നിശ്ചയിച്ചു. അതിന് ശേഷമാണ് അച്ചടക്കത്തിന്റെ സീമ ലംഘിച്ച് പിവി അന്‍വര്‍ വീണ്ടും പത്രസമ്മേളനം നടത്തിയത്.
പാര്‍ട്ടി നിര്‍ദേശിച്ചിട്ടും വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു. പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമര്‍പ്പിക്കാന്‍ അന്‍വര്‍ തയ്യാറായില്ല. യുഡിഎഫും ബിജെപിയും ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ ആരോപിക്കുന്നു. അച്ചടക്കമുള്ളയാള്‍ അത് ചെയ്യില്ല. ആലോചിക്കുക കൂടിയില്ല. കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തരുതെന്ന് പറഞ്ഞിട്ടും മാറിനിന്നില്ല. മുഖ്യമന്ത്രിയും പിണറായി വിജയനുമായും എ വിജയരാഘവനുമായും പലഘട്ടത്തിലും കാര്യങ്ങള്‍ അന്‍വര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു. അന്‍വറിന്റെ പരാതികള്‍ പരിശോധിക്കാതിരുന്നിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അന്‍വറിന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിലപാടുണ്ടോയെന്നത് തങ്ങളുടെ കാര്യമായിരുന്നില്ല. ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി പരിശോധന നടത്തുകയെന്നത് മാത്രമാണ് പാര്‍ട്ടി സ്വീകരിച്ചത്. അന്വേഷണങ്ങള്‍ മുറക്കുതന്നെ നടന്നുവരികയാണ്. ഒരു തെറ്റാകാരനെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞു. പാര്‍ട്ടി അംഗം പോലുമല്ലാത്ത അന്‍വറിന് പരാതികളില്‍ പരിശോധിക്കുമെന്ന ഉറപ്പ് നല്‍കി. എന്നിട്ടും പ്രതിപക്ഷം പോലും അധിക്ഷേപിക്കാത്ത തരത്തിലുള്ള പ്രചാരണം നടത്തിയെന്നും എം വി ഗോവിന്ദന്‍ വിമർശിച്ചു.
'പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചെന്നു പറഞ്ഞ അന്‍വര്‍ വളരെ വേഗം നിലപാട് മാറ്റി. മലയാള മനോരമയുടെ മാമന്‍ മാപ്പിളയും എകെ ആന്റണിയും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്നും അധികാരത്തിലെത്തി. മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ടയാളാണ് അന്‍വര്‍. അവസരവാദം കളിക്കുകയാണ്. ഡിവൈഎഫ്‌ഐ നേതൃത്വത്തിലിരിക്കുന്ന സമയത്താണ് റിയാസ് ജയിച്ചത്. റിയാസിനും ഭാര്യക്കുമെതിരെ പിണറായി കുടുംബമെന്ന പേര് പറഞ്ഞ് അധിക്ഷേപിക്കുകയാണ്. എന്നാല്‍ അത്ഭുതപ്പെട്ടില്ല. ഇഎംഎസ് മുതല്‍ ഇത്തരം അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. അന്നൊന്നും ഒരു പുലഭ്യവും ബാക്കിവെച്ചിട്ടില്ല', സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.