എടിഎം കവര്‍ച്ചാ സംഘം തമിഴ്നാട്ടില്‍ പിടിയില്‍; ഏറ്റുമുട്ടലിനിടെ ഒരു പ്രതി കൊല്ലപ്പെട്ടു

തൃശൂരില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്നാട്ടില്‍ പിടിയില്‍. പൊലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് പരുക്കേറ്റു. അഞ്ചു ഹരിയാനക്കാര്‍ പിടിയിലായത് നാമക്കല്‍ കുമാരപാളയത്തുവച്ച്. കാറുള്‍പ്പെടെ കണ്ടെയ്നറില്‍ കയറ്റിയാണ് സംഘം കേരളം വിട്ടത്. അമിതവേഗത്തില്‍ എത്തിയ കണ്ടെയ്നര്‍ രണ്ടു കാറിലും നാലു ബൈക്കുകളിലും ഇടിച്ചു. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചു. ലോറിയില്‍ തോക്കുള്‍പ്പെടെ ആയുധങ്ങള്‍ 65 ലക്ഷം രൂപയും കാറും കണ്ടെടുത്തു.

മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് 65 ലക്ഷം രൂപ കവര്‍ന്നു. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മുകള്‍ തകര്‍ത്തത്. പുലര്‍ച്ചെ രണ്ടിനും നാലിനും മധ്യേയാണ് കൊള്ള. സിസിടിവി കാമറകളില്‍ കറുത്ത പെയിന്റ് സ്പ്രേ ചെയ്തിട്ടുണ്ട്. 

ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കവര്‍ച്ചാസംഘമെത്തിയത് വെള്ള നിറത്തിലുള്ള കാറിലാണ്. സംഘാംഗങ്ങള്‍ കാറില്‍നിന്നിറങ്ങുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം, മോഷണം നടത്തിയ പ്രഫഷനല്‍ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. പാലക്കാട്, കോയമ്പത്തൂര്‍, കൃഷ്ണഗിരി ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അവിടെ നടന്ന കവര്‍ച്ചകളുമായി ബന്ധമുണ്ടെന്ന് സംശയമെന്നും കമ്മിഷണര്‍ ആര്‍.ഇളങ്കോ വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം