തൃത്താല: പാലക്കാട് ജില്ലയിലെ കൊഴിക്കരയിലുള്ള സെബീന എന്ന യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിക്കാനിടയാക്കിയവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെൻറ് പാലക്കാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സെബീനയുടെ വീട് വിമൻ ഇന്ത്യ മൂവ്മെൻ്റ് പാലക്കാട് ജില്ലാ കമ്മറ്റി നേതൃത്വങ്ങൾ സന്ദർശിച്ചു. ഏറെ നാളായി അനുഭവിച്ച കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങളെ തുടര്‍ന്നാണ് സെബീനയുടെ ആത്മഹത്യക്കിടയാക്കിയതെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് നേതാക്കളോട് മാതാപിതാക്കൾ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 25 ന് ആണ് സെബീനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരം പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. കഴിഞ്ഞ ഏഴുവര്‍ഷമായി നിരന്തരം പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും സെബീനയുടെ പിതാവിന്റെ കൈയില്‍നിന്ന് ഭർത്താവ് സൈനുല്‍ ആബിദ് പലപ്പോഴും പണം വാങ്ങുകയും ചെയ്തിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. പീഢനത്തിന് ഭര്‍ത്താവിന്റെ മാതാപിതാക്കളും കൂട്ടുനിന്നിരുന്നുവെന്നും സെബീനയുടെ മാതാപിതാക്കള്‍ പറഞ്ഞു.
വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന കമ്മറ്റി അംഗം ബാബിയ ഷെരീഫ് , ജില്ലാ വൈസ് പ്രസിഡന്റ് റുഖിയ അലി, ജില്ലാ കമ്മറ്റി അംഗം ജസീന മജീദ് , ഷൊര്‍ണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഷാക്കിറ, കപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി ട്രഷറര്‍ സീനത്ത് എന്നിവര്‍ സെബീനയുടെ വീട് സന്ദര്‍ശിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന സ്ത്രീധന മരണങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാൻ അധികൃതർ ശ്രദ്ദ പുലർത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.