ആരോഗ്യ സർവേക്ക് എത്തിയ വനിതാ സർക്കാർ ജീവനക്കാരിയെ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.
ഞാങ്ങാട്ടിരി സ്വദേശി തടത്തിലകത്ത് വീട്ടിൽ ഫൈസൽ (49) നെയാണ് ആരോഗ്യ പ്രവർത്തക ഉഷസ്സിന്‍റെ പരാതിയിൽ തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 23ന് രാവിലെ 11 മണിക്ക് തൃത്താല പ്രൈമറി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ഉഷസ്സ് പകർച്ചപ്പനിയുടെ ഭാഗമായുള്ള സർവ്വേ എടുക്കുന്നതിന് വേണ്ടി ഫൈസലിന്റെ വീട്ടിലെത്തിയപ്പോൾ വീട്ടുമുറ്റത്ത് കിടന്നിരുന്ന ടയറുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിച്ചു കളയാൻ ഫൈസലിനോട് ആവശ്യപ്പെട്ടു. എന്നാൽ അത് ചെയ്യില്ലെന്നും ചെയ്തില്ലെങ്കിൽ നീ എന്ത് ചെയ്യുമെന്നും ഞാനൊരു ഗുണ്ടയാണെന്നും നിന്റെ കയ്യും കാലും വെട്ടുമെന്നും തൃത്താലയിൽ ജോലി ചെയ്യാൻ അനുവദിക്കുകയില്ലന്നും പറഞ്ഞ് ഫൈസൽ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കാപ്പ നിയമം ചുമത്തപ്പെട്ടയാളും നിരവധി കേസുകളിൽ പ്രതിയുമാണ് ഫൈസൽ. ഐപിസി 506,353 എന്നീ വകുപ്പുകളിലാണ് ഇയാൾക്കെതിരെ പുതിയ കേസുകൾ തൃത്താല പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ പോലീസ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.