ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം സംഭവത്തിൽ ഭർത്താവിനെത്തൊരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് ആലുവ എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ത ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു.
പപ്പാ, ചാച്ചാ, ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. അവൻ എന്നെ മാനസിക രോഗിയാക്കി. ഞാൻ മരിച്ചാൽ എന്തൊക്കെയാണ് പറഞ്ഞു നടക്കുക എന്ന് അറിയില്ല. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്നേഹിക്കുന്നയാൾ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും എന്തായാലും. സന്തോഷമായി ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെയുണ്ടാവും.
സിഐയ്ക്കെതിരേയും നടപടിയെടുക്കണം. സുഹൈലിന്റെ അച്ഛനും അമ്മയും ക്രിമിനൽസ് ആണ്. അവർക്ക് പരമാവധി ശിക്ഷ നൽകണം. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക രോഗം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരു പാടായി സഹിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഭർത്താവിനെതിരെയും ആത്മഹത്യാക്കുറിപ്പിൽ പരാമർശങ്ങളുണ്ട്. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല്ല. എന്റെ പ്രാക്ക് എന്നും നിനക്കുണ്ടാവും. അവസാനമായിട്ട് അവനിട്ട് ഒന്നുകൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനഃസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും. അത്രമേൽ സേനേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. എന്ത് തെറ്റാണ് ഞാൻ നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാൻ സ്നേഹിക്കാൻ പാടില്ലായിരുന്നു - ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു എന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. എന്നാൽ, നിക്കാഹെങ്കിലും നടത്തിനൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് അത് നടത്തി. ഡിസംബറിൽ ആഘോഷമായി വിവാഹം നടത്താമെന്നായിരുന്നു തീരുമാനം. നിക്കാഹിനു ശേഷം ഭർതൃവീട്ടുകാർ ഇടക്കിടെ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. രണ്ട് മൂന്ന് ദിവസം താമസിപ്പിച്ചതിനു ശേഷം കുട്ടിയെ തിരിച്ചയക്കും. പിന്നീട്, ഭർത്താവ് മുഹ്‌സിൻ രാത്രി അശ്ലീല സിനിമകൾ കാണുന്നത് കുട്ടി മനസ്സിലാക്കി.
സ്ത്രീധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് മാനസികവും ശാരീരികവുമായി കുട്ടിയെ ഇവർ ഉപദ്രവിക്കുമായിരുന്നു. ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോഴാണ് ഞങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 28ന് മുഹ്‌സിൻ ആലുവ പള്ളിയിൽ തലാഖ് നോട്ടീസ് നൽകി. അതിൽ ഞങ്ങൾ സഹകരിച്ചില്ല. പിന്നീടാണ് പൊലീസിൽ പരാതിപ്പെട്ടത്. മധ്യസ്ഥ ചർച്ചയിൽ സിഐ വളരെ മോശമായാണ് സംസാരിച്ചത്. വീട്ടിലെത്തി അല്പസമയം ഒറ്റക്കിരിക്കട്ടെ എന്നുപറഞ്ഞ് മുറിയിൽ കയറി വാതിലടച്ചു. ഇടക്കിടെ വാതിലിൽ മുട്ടിയപ്പോൾ അവൾ മൂളുന്നുണ്ടായിരുന്നു. എന്നാൽ, പിന്നീട് അനക്കമില്ലാതായി. ജനലിലെ ഗ്ലാസ് പൊട്ടിയ ഇടത്ത് നോക്കിയപ്പോൾ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, വെല്ലുവിളികളെ അതിജീവിക്കാൻ ശ്രമിക്കുക, മാനസിക വിദഗ്ദരെ സമീപിക്കുക