വില്ലേജ് ഫുഡ് ചാനൽ ( Village Food Channel ) ട്രാവൽ മാസ്റ്റർ ( Travel Master ) തുടങ്ങിയ യൂട്യൂബ് ചാനൽ നടത്തുന്ന ഫിറോസ് ചുട്ടിപ്പാറ ക്കെതിരെ ഫേസ്ബുക്കിലും യൂട്യൂബിലും സൈബർ ആക്രമണം. 'മയിലിനെ കറിവെക്കാൻ ദുബായിലേക്ക്, ഇത് പൊളിക്കും നമ്മൾ' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലും യൂട്യൂബിലും പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെയാണ് നൂറുകണക്കിന് ബിജെപി, സംഘപരിവാർ പ്രവർത്തകരുടെ സൈബർ ആക്രമണം.
ഇന്ത്യൻ നിയമപ്രകാരം മയിലിനെ പിടികൂടാനും കറിവെച്ച് കഴിക്കാനുമുള്ള നിയമപരമായ തടസ്സം നിലനിൽക്കുന്നതിനാൽ നിയമം അനുവദിക്കുന്ന ആ ദുബായിൽ പോയി കറിവെക്കാനും വീഡിയോ ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് ഫിറോസ് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറയുന്നത്. തന്റെ സുഹൃത്തിന്റെ സഹായത്തോടുകൂടിയാണ് അങ്ങോട്ട് പോകുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഫിറോസ് ദേശീയതയെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ആണെന്ന് തൃത്താല മണ്ഡലത്തിലെ കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ശങ്കു ടി ദാസ് ആരോപിക്കുന്നു.
ഫിറോസിന്റെ ഫേസ്ബുക്ക് വീഡിയോക്ക് താഴെ ശങ്കു ടി ദാസ് കമന്റ് ചെയ്തത് ഇങ്ങനെയാണ്
'മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്.
അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യൻ പതാക അമേരിക്കയിൽ പോയി കത്തിച്ചാൽ കേസ് ഉണ്ടാവില്ല. അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം.ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്.'
ദേശീയ പതാക കത്തിക്കുന്നതുമായിട്ടാണ് മയിലിനെ കറിവെക്കുന്നത് ശങ്കു ടി ദാസ് താരതമ്യം ചെയ്തിരിക്കുന്നത്. ഫിറോസിനെ മതമാണ് ഇവിടെ പ്രശ്നമെന്നും സമാനമായ മറ്റൊരു പ്രവാസി മലയാളി മയിലിനെ വേട്ടയാടി കറി ഉണ്ടാക്കി എങ്കിലും ആരും അതിനെതിരെ രംഗത്ത് വന്നില്ലെന്നും മറുവിഭാഗവും ആരോപിക്കുന്നു ആ കുറിപ്പ് ഇങ്ങനെ.
'ഇത് തൃശൂർ സ്വദേസി നവീൻ ജോബ്. ന്യൂസിലാന്റിലാണു ഇപ്പോൾ താമസം. ഹണ്ടിംഗ് ആണു പ്രധാനഹോബി. ന്യൂസിലാന്റിൽ നിന്നുള്ള നിരവധി ഹണ്ടിംഗ് വീഡിയോകൾ വ്ലോഗ് ആയി ചെയ്തുപോരുന്നു. 5 ലക്ഷത്തിൽ പരം സബ്‌സ്ക്രൈബേഴ്‌സുള്ള തന്റെ യൂ ട്യൂബ് ചാനലിൽ കുറച്ചുമാസം മുൻപുവന്ന ഒരു വീഡിയോയുടെ സ്ക്രീൻഷോട്ടാണു ഒപ്പം കൊടുക്കുന്നത്.
മയിലിനെ വേട്ടയാടി കൊന്ന് കറിവച്ച് തിന്നുന്ന വീഡിയോകൾ!
(https://youtu.be/Jqia1xdvrxg)
7-8 ലക്ഷം ആളുകൾ ആ വീഡിയോ കണ്ടിട്ടുണ്ട്. 3000ത്തിൽ പരം കമന്റുകളുമുണ്ട്. ഒരുവിധം കമന്റുകളെല്ലാം അരിച്ചുപെറുക്കി വായിച്ചുനോക്കി.
ഒന്നിൽ പോലും, ഒരു തമാശക്ക് പോലും നവീന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുന്നില്ല. അയാൾ നാട്ടിൽ വന്നാൽ പോലീസിൽ കുടുക്കുമെന്ന് പറയുന്നില്ല. "പന്നിയെ കറി വക്കൂ സാമദ്രോഹീ" എന്നാക്രോശിക്കുന്നില്ല. ദേശീയബിംബങ്ങളെക്കുറിച്ച് ക്ലാസെടുക്കുന്നില്ല.
"അടിപൊളി. സൂപ്പർ. സംസാരം എന്ത് രസം. ഇനിയും ഇതുപോലുള്ളവ ചെയ്യണം." ഇതാണു ജനറൽ കമന്റ്.
മറ്റൊരിടത്ത് ഇത്തരം വീഡിയോസ് കണ്ട് ആവേശം കയറിയ ഫിറോസ് ചുട്ടിപ്പാറ ഒരു മയിൽക്കറി പോസ്റ്റിട്ടു.
കഥ കഴിഞ്ഞു!
ഇതാണു ഗഢിയേ പ്രിവിലേജ്'
ഫിറോസ് ഇതിനുമുമ്പും ദുബായിലേക്ക് മാനിനെ കറിവയ്ക്കാൻ വേണ്ടി യാത്ര ചെയ്തിട്ടുണ്ട്. മാനിനെ പിടി കൂടുന്നതും കറി വെക്കുന്നതും ഇന്ത്യയിൽ നിയമപരമായ തടസ്സം ഉള്ളതിനാലാണ് അദ്ദേഹം അതിനായി യുഎഇയിൽ പോയത്. എന്നാൽ അപ്പോഴൊന്നും ഇത്തരത്തിൽ പ്രശ്നം ഉണ്ടായില്ല. ഫിറോസിന് സപ്പോർട്ടുമായി സുപ്രീംകോടതി അഭിഭാഷകനായ അഡ്വക്കറ്റ് ശ്രീജിത്ത് പെരുമനയും രംഗത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്.
'മയിലിനെ തിന്നാൻ അനുമതിയുള്ള നാട്ടിൽ പോയി മയിലിനെ കറി വെക്കാനും, തിന്നാനും സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങളുടെ അനുമതി വേണം എന്നൊക്കെ അങ്ങ് കൊടുങ്ങല്ലൂര് പോയി പറഞ്ഞാൽ മതി.
ഫിറോസ് ചുട്ടിപ്പാറ എന്ന് യുട്യൂബർക്ക് എല്ലാവിധ പിന്തുണയും.
ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ (നീല മയിൽ Indian peafowl,Pavo cristatus) കൊന്നു തിന്നാൻ മാത്രമാണ് നമ്മുടെ അയൽ രാജ്യമായ ചൈനയിൽ അനുവാദമുള്ളത്.
പച്ച മയിൽ ( green peafowls) ചൈനയിൽ സംരക്ഷിത പക്ഷിയാണ്. നിരോധിതമാണ്. ചൈനയിൽ ഉൾപ്പെടെ ഇന്ത്യൻ ദേശീയ നീല മയിലിനെ കൊന്നു തിന്നാനും പറ്റും
മയിലിനെ കറിവെക്കുന്നതും, ദേശീയ പതാക കത്തികുന്നതുമായൊക്കെ താരതമ്യം നടത്തി ഭീഷണിപ്പെടുത്തി സംഘിസം പ്രചരിപ്പിക്കുന്ന സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങളോട് പോയി 9 ന്റെ പണി നോക്കാൻ പറയണം സൂർത്തുക്കളെ..
പുരാതന ഇന്ത്യയിൽ മാട്ടിറച്ചി ഇഷ്ടഭക്ഷണമായിരുന്നു എന്ന‌് സ്വാമി വിവേകാനന്ദൻ എഴുതിയിട്ടുണ്ട‌്. 22²2²22എന്നാൽ, നവീന ഇന്ത്യയിൽ മാട്ടിറച്ചി ഭക്ഷണത്തിന്റെ പേരിൽ ജനങ്ങൾ കൊല്ലപ്പെടുന്നു എന്നത് മാത്രം മതി ഹിന്ദുവും, ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ.
പോയിട്ട് തരത്തിൽ കളിക്കെഡാ ഗോഡ്‌സെ കുഞ്ഞുങ്ങളെ
ദുബായിൽ ഉൾപ്പെടെ നിയമപരമായി നിരോധനമില്ലാതെ മയിലിനെയോ മെയിലിനെയോ കറിവെക്കാൻ പോകുന്നവർക്ക് സൗജന്യ നിയമസഹായത്തിന് വിളിക്കാം #9895519889 അഡ്വ ശ്രീജിത്ത് പെരുമന'
പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ ചുറ്റിപ്പാറ സ്വദേശിയാണ് ഫിറോസ്. പ്രവാസലോകത്ത് വെൽഡർ ആയി ജോലി ചെയ്തിരുന്ന ഫിറോസ് നാട്ടിലെത്തി വീണ്ടും തിരിച്ചു പോകാൻ താല്പര്യം ഇല്ലാതെയാണ് നാട്ടിൽ ഒരു ഫോട്ടോസ്റ്റാറ്റ് ഷോപ്പും പിന്നീട് പതിയെ കുക്കിംഗ് ചാനലും ആരംഭിച്ചത് 2018 ൽ ആരംഭിച്ച ക്രാഫ്റ്റ് മീഡിയ എന്ന യൂട്യൂബ് ചാനൽ പിന്നീട് പെട്ടെന്ന് വളരുകയായിരുന്നു പിന്നീട് വില്ലേജ് ഫുഡ് ചാനൽ എന്നും ട്രാവൽ മാസ്റ്റർ എന്നും പേരുമാറ്റി. നിലവിൽ 56 ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉള്ള ചാനലാണ് ഫിറോസിന്റേത്. 2021 ൽ ഏറ്റവും നല്ല കുക്കിംഗ് ചാനലിനുള്ള 24 ചാനലിന്റെ അവാർഡും ഫിറോസിന് ലഭിച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസം കുറവായ ഫിറോസ് സാധാരണക്കാരിൽ സാധാരണക്കാരുടെ ഗ്രാമീണ ഭാഷയാണ് ചാനലിൽ ഉപയോഗിക്കാറുള്ളത് എന്നത് ഒരു പ്രത്യേകതയാണ്. അതുപോലെ വ്യത്യസ്ത തരത്തിൽ തന്നെ വയലോരത്തും മറ്റുമാണ് ഭക്ഷണമുണ്ടാക്കാറ്. പലപ്പോഴും വലിയ അളവിൽ ഭക്ഷണമുണ്ടാക്കി അത് തന്റെ നാട്ടിലെ പാവപ്പെട്ട അന്തേവാസികൾ പഠിക്കുന്ന സ്ഥാപനങ്ങളിലേക്ക് സൗജന്യമായി കൊടുക്കുകയുമാണ് ചെയ്യാറ്.