വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി പരിവാഹന്‍ സൈറ്റ്; സ്‌പെഷ്യല്‍ പെര്‍മിറ്റ് സംവിധാനം അവതാളത്തിൽ

തിരുവനന്തപുരം: വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ്. പരിവാഹന്‍ സൈറ്റില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാത്തതാണ് കേരള രജിസ്‌ട്രേഷന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കുരുക്കായത്. ഇതോടെ തമിഴ്‌നാട് - കര്‍ണാടക അതിര്‍ത്തികളില്‍ നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണ്. അവധിദിനത്തില്‍ വിനോദസഞ്ചാരത്തിന് പോയവരാണ് പ്രതിസന്ധിയിലായത്. ശനിയാഴ്ച വൈകുന്നേരം മുതല്‍ പരിവാഹന്‍ സൈറ്റ് പ്രവര്‍ത്തനരഹിതമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

'നിലവില്‍ വാഹനങ്ങള്‍ക്ക് അന്യസംസ്ഥാനത്തേക്ക് പോകാനുള്ള പെര്‍മിറ്റ് എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നൂറ് കണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരുമാണ് ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും യാത്ര പുറപ്പെട്ടവരാണ്'- അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍ പറയുന്നു.

പരിവാഹന്‍ സൈറ്റ് ഇടയ്ക്കിടെ ഇത്തരത്തില്‍ പണിമുടക്കുന്നത് യാത്രക്കാര്‍ക്ക് സ്ഥിരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ചെക്ക് പോസ്റ്റുകളില്‍ നേരിട്ടെത്തി പെര്‍മിറ്റ് വാങ്ങി യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനായതോടെ സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ പരിവാഹന്‍ സൈറ്റ് മാത്രമാണ് ആശ്രയം. കുടുങ്ങിക്കിടക്കുന്നവരില്‍ പ്രായമായവും കുട്ടികളുമടക്കമുണ്ട്. പരിവാഹന്‍ സൈറ്റിലെ സേവനം പണിമുടക്കുന്നത് മൂലം തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച്, കേരളത്തില്‍ സ്വന്തമായി ഒരു സെര്‍വറോ മിറര്‍ സെര്‍വറോ തുടങ്ങണമെന്ന ആവശ്യം ശക്തമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം