കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് 3 വയസ്സായ കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കുന്നംകുളം കുറുക്കൻപാറ സെന്ററിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്ന് പേർ മരിച്ചു. എടക്കഴിയൂർ ഖാദരിയ്യ പള്ളിക്കുസമീപം താഴത്തുവീട്ടിൽ മുനീർ (33), ഭാര്യ ഷിഫ (26), മകൾ മൂന്നു വയസ്സുള്ള എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച അർധ രാത്രിയിലാണ് സംഭവം. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് കാർ സമീപത്തെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി. കുന്നംകുളത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മുനീറും കുടുംബവും ബൈക്ക് റോഡിൻ്റെ വശത്ത് നിർത്തി മൊബൈലിൽ സംസാരിക്കുന്നതിനിടെയാണ് കാർ ഇവരെ ഇടിച്ചത്.

പരിക്കേറ്റവരെ നാട്ടുകാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും മുനീറും ഷിഫ്‌നയും മരിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് എമിൽ ഐബക്ക് മരിച്ചത്. കാറിൽ സഞ്ചരിച്ചിരുന്നവർ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. 

അപകടത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു. വൈദ്യുത പോസ്റ്റുകളും തകർന്നു. വൈദ്യുതി നിലച്ചതോടൊപ്പം ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. കുന്നംകുളം പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം തൃശൂർ ദേശീയ പാതയിൽ എട്ട് വിദ്യാർത്ഥികളുടെ മരണത്തിൻ്റെ നടുക്കം വിട്ടുമാറും മുമ്പാണ് മൂന്ന് മരണം.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം