തെഹ്‌റാന്‍: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും പശ്ചിമേഷ്യ അശാന്തിയിലേക്കെന്ന് സൂചന. ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം ഇന്നലെ രാത്രി ആക്രമണമുണ്ടായി. എര്‍ബിലിലുള്ള കോണ്‍സുലേറ്റിനു സമീപമാണ് ആക്രമണമുണ്ടായത്. ഏഴു തവണ സ്‌ഫോടനമുണ്ടായതായാണ് ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ഇറാനിയന്‍ ഡ്രോണുകള്‍ എര്‍ബിലിനു സമീപമുള്ള ഖലിഫാന്‍, സോറന്‍ മേഖലകളില്‍ ആക്രമണം നടത്തിയതായി ഇറാഖ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആക്രമണം പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും രംഗത്തെത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാഖിലെ ഏറ്റവും വലിയ വാതകപ്പാടമായ ഖോര്‍ മോറും ആക്രമിക്കപ്പെട്ടതായാണ് സംശയം. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് ഇറാഖ് ആരോപിക്കുന്നത്. അമേരിക്ക എങ്ങനെയെങ്കിലും യുദ്ധത്തില്‍ നിന്ന് രക്ഷപെടാനുള്ള വഴി തേടുകയാണെന്ന് ഇറാന്‍ പറയുന്നു. എന്നാല്‍ തെഹ്‌റാനുമായി സൗഹൃദപരമായ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇത് പരാജയപ്പെട്ടാല്‍ വീണ്ടും ആക്രമണം തുടരുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരികരിക്കുന്നത്.
അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലെത്തി. മറ്റൊരു പരിപാടിക്കായാണ് എത്തുന്നതെങ്കിയും ഡോണള്‍ഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. പശ്ചിമേഷ്യയിലെ തുടര്‍ നടപടികളടക്കം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. യുദ്ധം വ്യാപിപ്പിക്കാനാണോ ചര്‍ച്ചകളിലേക്ക് പോകാനാണോ ഇരു നേതാക്കളും തീരുമാനിക്കുക എന്നത് നിര്‍ണായകമാകും. യുദ്ധം മുന്നോട്ട് പോകുക എന്നത് തന്നെയാകും ഇസ്രയേല്‍ നിലപാട്. വിഷയത്തില്‍ ചര്‍ച്ചകളുടെ പാത അമേരിക്ക തുറന്നിട്ടപ്പോഴായിരുന്നു ഭിന്നാഭിപ്രായവുമായി ഇസ്രയേല്‍ രംഗത്തെത്തിയത്. അമേരിക്ക ആക്രമണം തുടരാന്‍ തീരുമാനിച്ചാല്‍ ഇസ്രയേല്‍ കൂടി ഇതില്‍ പങ്കാളി ആകുമോ എന്നത് നിര്‍ണായകമാകും. ഇതിനിടെ ഇന്നലെ സൗദിക്ക് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രണമങ്ങളെ ചെറുത്തതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റിയാദിലെ എണ്ണ ശാലകള്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാഖിലെ ഇറാന്‍ പിന്തുറയുള്ള സായുധ സംഘങ്ങളാണെന്ന് സൗദി ആരോപിച്ചു.
ജൂണ്‍ 17ന് പ്രാബല്യത്തില്‍ വന്ന സമാധാന കരാര്‍ ലംഘിച്ചായിരുന്നു തുടര്‍ച്ചയായ 13 ദിവസം ഇറാന് നേരെ അമേരിക്ക ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാനും പ്രത്യാക്രമണം നടത്തിയിരുന്നു. അതേസമയം സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങള്‍ തീര്‍ന്നു തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയിരുന്നു. യുഎസിന്റെ കൈവശം ആവശ്യത്തിലധികം ആയുധ ശേഖരമുണ്ടെന്ന് അദ്ദേഹം ആഭ്യന്തര മാധ്യമങ്ങളോട് പറഞ്ഞു. സമാധാന കരാര്‍ ലംഘിക്കപ്പെട്ട പശ്ചാത്തലത്തില്‍, മധ്യസ്ഥര്‍ വഴി തെഹ്‌റാനും വാഷിംഗ്ടണും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഘായി പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനിടെയാണ് വീണ്ടും അശാന്തിയുടെ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
