വമ്പൻ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 എന്ന നിലവാരത്തിലെത്തി. ഒരു പവന് 1,11,720 രൂപ എന്ന നിലയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. വെള്ളിക്ക് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 250 രൂപയാണ് വില.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,475 രൂപയും പവന് 91,800 രൂപയുമാണ് വില. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8935 എന്ന നിരക്കിലെത്തി. 5765 രൂപയാണ് 9 കാരറ്റ് സ്വര്‍ണത്തിന്റെ വില.

ആഭ്യന്തര വിപണിയില്‍ ഏതാനും ദിവസങ്ങളായി സ്വര്‍ണത്തിന്റെ വിലയില്‍ കടുത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വ്യാപാരത്തിനിടെ രണ്ട് തവണ വീതമാണ് സ്വര്‍ണവിലയില്‍ മാറ്റം വന്നതെങ്കില്‍ വ്യാഴാഴ്ച മൂന്ന് തവണ ഉയര്‍ന്നു. ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ സൈനിക നീക്കങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചിരുന്നു. എണ്ണവില ഉയര്‍ന്നതോടെ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ട്രെന്‍ഡിന് വിരുദ്ധമായാണ് ഏപ്രിലിലെ അവസാന ദിനം വില കൂടിയത്.

മേയില്‍ വിവാഹ ആവശ്യത്തിനുള്‍പ്പെടെ ഡിമാന്‍ഡ് കൂടുമെന്നിരിക്കെ ആഭ്യന്തര വിപണിയില്‍ വില ഉയരുമെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ രാജ്യാന്തര വിപണിയില്‍ നേരിയ തോതില്‍ വില കുറയുന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും ദൃശ്യമാകുന്നത്. ഔണ്‍സിന് 0.15 ശതമാനം വിലയിടിഞ്ഞ് 4611 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതാണ് സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് തടസ്സമാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം