തിരുവനന്തപുരം: അതിക്രമമുണ്ടായപ്പോള്‍ പ്രതികരിക്കാനുളള ശേഷി പോലുമില്ലായിരുന്നെന്ന് കായംകുളത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമത്തിനിരയായ യുവതി. വാഹനാപകടം പറ്റി കിടന്നപ്പോള്‍ രക്ഷപ്പെടുത്താനെന്ന വ്യാജേന ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് യുവതി പറഞ്ഞു. കായംകുളത്തെ വ്യാപാരി വ്യവസായി നേതാവ് സിനില്‍ സവാദാണ് അതിക്രമം നടത്തിയത്.
മനപ്പൂര്‍വ്വം നെഞ്ചില്‍കൂടി കൈയിട്ട് വാഹനത്തില്‍ കയറ്റിയെന്നും ആ സമയത്ത് അയാള്‍ക്ക് വേണ്ടതെല്ലാം ചെയ്‌തെന്നും യുവതി പറഞ്ഞു. ശരീരത്തിലെ മുറിവുകള്‍ കണ്ട് ഡോക്ടര്‍ ചോദിച്ചെന്നും പരാതി നല്‍കാതിരിക്കാന്‍ പ്രതിയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്‌തെന്നും യുവതി വെളിപ്പെടുത്തി. പൊലീസില്‍ നിന്നുണ്ടായത് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണെന്നും രഹസ്യമൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ പൊലീസ് തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു.
'വാഹനത്തില്‍ കയറ്റാന്‍ കൊണ്ടുപോകവേയാണ് അതിക്രമം നേരിട്ടത്. മനഃപ്പൂര്‍വ്വം നെഞ്ചില്‍ക്കൂടി കൈയിട്ട് വാഹനത്തില്‍ കയറ്റി. ആ സമയത്ത് അയാള്‍ക്ക് വേണ്ടതെല്ലാം അയാള്‍ ചെയ്തു. സംസാരിക്കാനോ പ്രതികരിക്കാനോ അന്ന് ശേഷിയുണ്ടായില്ല. ശരീരത്തിലെ മുറിവുകള്‍ ആദ്യം കണ്ടെത്തിയത് ഡോക്ടറാണ്. പരാതി നല്‍കരുതെന്ന് പ്രതിയും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തി. പരാതി നല്‍കാതിരിക്കാന്‍ ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്തു.
രഹസ്യമൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ പൊലീസ് തയ്യാറായില്ല. പൊലീസില്‍ നിന്ന് ഉണ്ടായത് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ്': യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
വാഹനാപകടം നടന്നപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വ്യാപാര വ്യവസായി ഏകോപന സമിതി നേതാവ് സിനില്‍ സവാദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൊല്ലം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയത്. ഏപ്രില്‍ നാലിന് അര്‍ധരാത്രി കായംകുളം കെപിഎസി ജംഗ്ഷനിലായിരുന്നു അപകടം. കൊല്ലം സ്വദേശിയായ യുവതിയും കൂട്ടുകാരിയും അവരുടെ രണ്ട് മക്കളും ഭര്‍ത്താവുമൊത്ത് മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി പോയി.
തിരികെ വരുന്നതിനിടെ കെപിഎസി ജംഗ്ഷില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവരില്‍ ഒരാളായിരുന്നു സിനില്‍ സവാദ്. ഇയാളും മറ്റ് ആളുകളും ചേര്‍ന്ന് മറ്റൊരു പെട്ടി ഓട്ടോറിക്ഷയില്‍ പരാതിക്കാരിയായ യുവതിയെയും കുട്ടികളെയും കയറ്റി. അതിനിടെ കക്ഷത്തിലൂടെ കൈയിട്ട് മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ടും മൂന്നും തവണ ലൈംഗികാതിക്രമം കാട്ടിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
പൊലീസ് ഇയാളെ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്‌തെങ്കിലും മനപ്പൂര്‍വ്വമല്ല രക്ഷാപ്രവര്‍ത്തനത്തിനിടെ സംഭവിച്ചതാണ് എന്നായിരുന്നു സവാദിന്റെ വാദം. പൊലീസ് കേസെടുത്തെങ്കിലും മതിയായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല എന്നാണ് യുവതി ആരോപിക്കുന്നത്.
