ബെംഗളൂരു: ചിക്കമഗളൂരുവിൽ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. വനംവകുപ്പും പൊലീസും തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. തെരച്ചിൽ ഊർജിതമല്ല എന്നാണ് കുടുംബത്തിന്റെ ആരോപണം.
കാണാതായി പത്ത് മിനുട്ടിനുള്ളിൽ അറിയിച്ചിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല എന്നും ഇപ്പോൾ കുട്ടിയെ കാണാനില്ല എന്നറിയിച്ചിട്ട് മൂന്ന് രാത്രികളായി എന്നും പിതാവ് രമേശൻ പറഞ്ഞു. റിപ്പോർട്ടറിനോടായിരുന്നു ശ്രീനന്ദയുടെ പിതാവിൻ്റെ പ്രതികരണം. അന്നേ ദിവസം 5.20ന് കുട്ടിയുടെ ഫോട്ടോ എടുത്തിരുന്നു. 15 മിനുട്ടിന് ശേഷം എല്ലാവരും വണ്ടിയിലേക്ക് കയറുമ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന് അമ്മ പറയുന്നത്. ആ ഭാഗത്തെല്ലാം ഞങ്ങൾ തിരഞ്ഞുനോക്കി. രാത്രിയോടെ പൊലീസും ഫയർഫോഴ്സും എല്ലാം എത്തി തിരച്ചിൽ ആരംഭിച്ചിരുന്നുവെന്നുമാണ് യാത്രയിൽ ഒപ്പമുണ്ടായിരുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
ഏപ്രിൽ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവിൽ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചാണ് ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. തെർമൽ ഡ്രോണുകൾ അടക്കം ഉപയോഗിച്ചാണ് പരിശോധന.
