തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
ചുഴലിക്കാറ്റായി ‘മോൻ ത’; ആന്ധ്രാ പ്രദേശിൽ അതീവ ജാഗ്രത;
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി നിലകൊള്ളുന്ന തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെ ‘മോൻ ത’ (Montha) എന്ന പേരിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.ഒക്ടോബർ 28-ന് രാവിലെയോടെ ഇത് തീവ്ര ചുഴലിക്കാറ്റായി മാറി നാളെ വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശ് തീരത്ത് മച്ചിലിപട്ടണം - കാലിംഗപട്ടണം ഇടവേളയിൽ, കാക്കിനടക്ക് സമീപം കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. ഒഡീഷ, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിൽ അതിർത്തി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഡീഷയിലെ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി NDRF, SDRF സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
