
കുന്നംകുളം: കേച്ചേരി–അക്കിക്കാവ് ബൈപാസ് ഇന്ന് തുറക്കുന്നതോടെ തൃശൂരിൽ നിന്ന് വടക്കൻ ജില്ലകളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും. വേലൂർ–കുറാഞ്ചേരി സംസ്ഥാനപാതയിലെ കേച്ചേരിയിൽ ആരംഭിച്ച് ചാവക്കാട്–വടക്കാഞ്ചേരി സംസ്ഥാനപാതയിലെ പന്നിത്തടം ജംഗ്ഷൻ വഴി കടന്നുപോയി തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിലെ അക്കിക്കാവിൽ അവസാനിക്കുന്നതാണ് ബൈപാസ്. ഏകദേശം നാല് കിലോമീറ്റർ ദൂരം ലാഭിച്ച് യാത്ര നടത്താനാകും. കുന്നംകുളം നഗരപ്രദേശത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാനും ബൈപാസ് സഹായകരമാകും.
ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 27) വൈകിട്ട് 5.30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും.1.90 കിലോമീറ്റർ നീളത്തിൽ വയലിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ ആധുനിക സാങ്കേതിക വിദ്യയായ ജിയോ സെൽ–ജിയോ ടെക്സ്റ്റൈൽ സംവിധാനം ഉപയോഗിച്ച് സബ്ഗ്രേഡ് ബലപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. ഈ സാങ്കേതിക വിദ്യ പ്രയോഗിച്ച പൊതുമരാമത്ത് വകുപ്പിന്റെ ആദ്യ റോഡാണ് കേച്ചേരി–അക്കിക്കാവ് ബൈപാസ്. റോഡ് നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ബി.എം–ബി.സി ടാറിംഗ്, ഐ.ആർ.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോഡ് സുരക്ഷാ സംവിധാനങ്ങളും നടപ്പിലാക്കി.
പന്നിത്തടം ജംഗ്ഷനിൽ 19.39 ലക്ഷം രൂപ ചെലവിൽ കെൽട്രോണിന്റെ നേതൃത്വത്തിൽ സോളാർ പവേഡ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ സംവിധാനത്തോടൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ ആദ്യമായാണ് ‘യെലോ ബോക്‌സ് മാർക്കിംഗ്’ നടപ്പിലാക്കുന്നത്.
0.54 ഹെക്ടർ പൊതുമരാമത്ത് പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ച് റോഡിനോട് ചേർത്തതോടൊപ്പം എ.സി. മൊയ്തീൻ എം.എൽ.എ, പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംയുക്ത ഇടപെടലിൽ 0.5456 ഹെക്ടർ ഭൂമി മുൻകൂറായി ഏറ്റെടുത്താണ് നിർമാണം പൂർത്തിയാക്കിയത്.
മൊത്തം നീളം 9.88 കിലോമീറ്റർ, വീതി 12 മീറ്റർ. കിഫ്ബി മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ആദ്യം സാമ്പത്തിക അനുമതി ലഭിച്ചത് 32.66 കോടി രൂപയ്ക്കായിരുന്നു. ഭരണാനുമതി 2020 ഫെബ്രുവരി 15-നാണ്. പണിതുടങ്ങിയത് 2024 ജനുവരി 16-ന്, പൂർത്തിയാക്കിയത് 2025 ജൂലൈ 15-ന്. റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം ആകെ ചെലവ് 48.59 കോടിയിൽ നിന്ന് 54.61 കോടിയായി.