നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരി, ആമക്കാവ് മാത്തൂർ പ്രദേശങ്ങളിൽ നിന്നും എട്ടോളം കാട്ടുപന്നികളെ കഴിഞ്ഞ രാത്രിയിൽ വെടിവച്ച് കൊന്നു. രാത്രി മഴ പെയ്തത് തടസ്സം സൃഷ്ടിച്ചുവെന്നും വരും ദിനങ്ങളിൽ കൂടുതൽ പന്നികളെ കൊന്നൊടുക്കാൻ കഴിയുമെന്നും ദൗത്യത്തിന് നേതൃത്വം നൽകിയ ഫോറസ്റ്റ് എം.പാനൽ ഷൂട്ടർ സക്കീർ പെരിന്തൽമണ്ണ പറഞ്ഞു.
സഹഷൂട്ടർമാരായ അസീസ്, ശ്രീധരൻ, ശശി, പ്രമോദ്, രതീഷ്, വിവേക്, അബ്ദുറഹ്മാൻ എന്നിവരും ദൗത്യത്തിന് നേതൃത്വം നൽകി. കൃഷിക്കാർക്കും ജനജീവിതത്തിനും ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ ഇല്ലാതാക്കുന്നത്തിനുള്ള എല്ലാ നടപടിയും കൈക്കൊള്ളുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രൻ പറഞ്ഞു.
