സർക്കാരിൻ്റെ നാലുവർഷത്തെ പ്രവർത്തനത്തെ പൊതുവെ നാട് സ്വാഗതം ചെയ്തു. സ്വരാജിനെ പ്രഖ്യാപിച്ചപ്പോൾ തന്നെ സംസ്ഥാനത്താകെ വലിയ സ്വീകാര്യത കിട്ടിയെന്നും നിലമ്പൂരുകാർ വലിയ താൽപ്പര്യത്തോടെ സ്ഥാനാർഥിത്വം ഏറ്റുവാങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനാർഥി പ്രചരാണത്തിൽ ഇന്നലെ കണ്ട ദൃശ്യം തീർത്തും വ്യത്യസ്തമാണ്. എൽഡിഎഫ് പരിപാടികളിൽ സജീവമായി പങ്കെടുക്കാത്തവരാണോ കൂടുതൽ എന്ന് തോന്നുന്ന തരത്തിലാണത്. സ്ഥാനാർഥിത്വം നാട് സ്വീകരിച്ചു എന്നാണ് അത് തെളിയിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
എം സ്വരാജിനെ ക്ലീൻ ഇമേജ് നില നിർത്തുന്ന നേതാവെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. കറ കളഞ്ഞ വ്യക്തിത്വം സ്വരാജിന് നിലനിർത്താനായി. അതിൻ്റെ തെളിവാണ് മഹാ ജനപങ്കാളിത്തമുള്ള കൺവെൻഷൻ. ഏതെങ്കിലും ഒരു വഴിക്ക് പോകുമ്പോൾ അയാൾ എന്നെ കാണാതിരിക്കട്ടെ എന്ന് ചിന്തിക്കേണ്ട അവസ്ഥ സ്വരാജിന് ഇല്ല. സ്വരാജിനെ നാട് സ്വീകരിച്ചതിൽ ആശ്ചര്യമില്ല. ആരുടെ മുന്നിലും തല ഉയർത്തി വോട്ട് ചോദിക്കാൻ സ്വരാജിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് നല്ല തുടക്കമായി. ഈ ഘട്ടത്തിൽ സഖാവ് കുഞ്ഞാലിയെ ഈ ഘട്ടത്തിൽ ഓർത്തുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് പൊലീസ് പിടികൂടുന്നത്. അതിന് ഉപകരണമായി പ്രവർത്തിച്ചയാളുടെ നാട് കൂടിയാണ് ഇത്. നമ്മളും ചതിക്ക് ഇരയായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. എന്നാൽ ഇത് ചതിയിൽ ആശങ്കപ്പെടുന്ന മുന്നണിയല്ല. ജനങ്ങൾ നൽകുന്ന പിന്തുണയാണ് ആത്മവിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.