2026-ലെ സ്പെഷ്യൽ സമ്മറി റിവിഷൻ മുന്നോടിയായി പാലക്കാട് ജില്ലയിലെ പോളിങ് സ്റ്റേഷനുകൾ പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതല യോഗം കളക്ടറേറ്റിൽ ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വോട്ടർമാർക്ക് സുഗമവും സുതാര്യവുമായ പോളിങ് അനുഭവം ഉറപ്പാക്കുക, പോളിങ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുക, വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുനഃക്രമീകരണം നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ഒരു പോളിങ് സ്റ്റേഷനിൽ ഉൾക്കൊള്ളിക്കാവുന്ന വോട്ടർമാരുടെ പരമാവധി എണ്ണം 1200 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഭാവിയിൽ ഉണ്ടാകാനിടയുള്ള വോട്ടർമാരുടെ വർദ്ധനവ് പരിഗണിച്ച്, ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1100 വോട്ടർമാരെ ഉൾക്കൊള്ളിച്ച് പുനഃക്രമീകരണ നടപടികൾ ആരംഭിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി, വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകൾ, സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിപ്പോയവർ, മരണമടഞ്ഞവർ എന്നിവരുടെ വിവരങ്ങൾ നീക്കം ചെയ്യുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാരെയും (BLO) രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാരെയും (BLA) ഉള്‍പ്പെടുത്തി ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും യോഗങ്ങൾ നടന്നു വരുന്നുണ്ട്. ഈ ശുദ്ധീകരണ പ്രക്രിയ പൂർത്തിയാക്കുന്നതോടെ അനാവശ്യ ഉൾപ്പെടുത്തലുകൾ ഒഴിവാക്കാനും പുതിയ പോളിങ് സ്റ്റേഷനുകളുടെ ആവശ്യം ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കുമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
നിലവിൽ പാലക്കാട് ജില്ലയിൽ 1075-ൽ കൂടുതൽ വോട്ടർമാരുള്ള 1196 പോളിങ് സ്റ്റേഷനുകളുണ്ട്. ഭാവിയിൽ ഈ സ്റ്റേഷനുകളിൽ വോട്ടർമാരുടെ എണ്ണം 1100-1200 കടക്കാൻ സാധ്യതയുള്ളതിനാൽ, മുൻകരുതലെന്ന നിലയിൽ ഈ പോളിങ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ച് പുതിയവ രൂപീകരിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. 1075-ൽ കൂടുതൽ വോട്ടർമാരുള്ള പോളിങ് സ്റ്റേഷനുകളിലെ വോട്ടർമാരെ തൊട്ടടുത്തുള്ള ബൂത്തുകളിലേക്ക് സൗകര്യപ്രദമായ രീതിയിൽ പുനഃക്രമീകരിക്കുന്നത് പുതിയ പോളിങ് സ്റ്റേഷനുകളുടെ എണ്ണം പരമാവധി കുറയ്ക്കാൻ സഹായിക്കും. ഇത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ജീവനക്കാരെ വിന്യസിക്കുന്നതിനും പുതിയ ബി.എല്‍.ഒമാരെ കണ്ടെത്തുന്നത് ഒഴിവാക്കുന്നതിനും സഹായകമാകുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ഒരു സ്ഥലത്ത് ഒന്നിലധികം പോളിങ് സ്റ്റേഷനുകളുണ്ടായിട്ടും അവയിലെ ആകെ വോട്ടർമാർ 1200-ൽ താഴെയാണെങ്കിൽ, ഈ സ്റ്റേഷനുകൾ സംയോജിപ്പിച്ച് ഒന്നാക്കാനും തീരുമാനിച്ചു. ഈ നടപടികൾ ജൂൺ മാസാവസാനത്തിനു മുൻപ് പൂർത്തീകരിക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ്, പാലക്കാട് ആർ.ഡി.ഒ. കെ. മണികണ്ഠൻ, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) എസ്. സജീദ്, അംഗീകൃത രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഇ.ആർ.ഒ., എ.ഇ.ആർ.ഒ., ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ, കളക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.