പാലക്കാട് ജില്ലയിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിൻ്റെ വിലയായി സപ്ലൈകോ 74.39 കോടി രൂപ വിതരണം ചെയ്തു. 11,510 കർഷകർക്ക് 26,268 ടൺ നെല്ലിൻ്റെ വിലയായാണ് ഇത്രയും തുക നൽകിയത്. ഏപ്രിൽ 15 വരെ പി.ആർ.എസ് ലഭിച്ചവരുടെ
കണക്കാണിത്. ഇത്തവണ രണ്ടാം വിളയിൽ 1.35 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്. 1.25 ലക്ഷം ടണ്ണാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കൂടുതൽ സംഭരിക്കാനായി. 54,596 കർഷകരിൽ നിന്നാണ് ഇത്രയും നെല്ലളന്നത്.
എസ്.ബി.ഐ വഴി 6236 കർഷകരുടെ 13,553 ടൺ നെല്ലിൻ്റെ വിലയായി 38.38 കോടിയും കനറാ ബാങ്കുവഴി 5,274 കർഷകരുടെ 12,714 ടൺ നെല്ലിന്റെ വിലയായി 36 കോടി രൂപയും വിതരണം ചെയ്തു. കനറാ ബാങ്കു വഴിയാണ് ഇപ്പോൾ തുക വിതരണം ചെയ്യുന്നത്. എസ്.ബി.ഐയുമായി അവസാനിച്ച കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. ഉടൻ കരാർ പൂർത്തിയാക്കി എസ്.ബി.ഐ വഴിയും ബാക്കി തുക വിതരണം ചെയ്യാനാണ് ശ്രമം.
എസ്.ബി.ഐ വഴി 24,461 കർഷകർക്ക് 170 കോടി രൂപയും കനറാ ബാങ്കുവഴി 18,625 കർഷകർക്ക് 140.92 കോടിയുമാണ് ഇനി വിതരണം ചെയ്യാനുള്ളത്. കേരളാ ബാങ്കുവഴി ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് നെല്ല് സംഭരണത്തിൽ പങ്കാളിയാകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചർച്ച പൂർത്തിയാക്കി ഉടൻ അനുകൂല തീരുമാനമുണ്ടാകുമെന്ന് കേരള ബാങ്ക് അധികൃതർ പറഞ്ഞു.