മലപ്പുറം : മലബാറിന് അഖിലേന്ത്യാ സെവൻസ് എന്നാൽ ഒരു നാടിന്‍റെ ഉത്സവമാണ്. കാലങ്ങളായുള്ള കാൽപന്താട്ടത്തിന്‍റെ പോരാട്ടവീഥിയിൽ ചരിത്രം കുറിച്ചവരേറെ. പാടത്തും പറമ്പത്തും പന്ത് തട്ടി തുടങ്ങി രാജ്യത്തിന്‍റെ നീലക്കുപ്പായമണിഞ്ഞവർ വരെ ഇതിലുണ്ട്.
എന്നാൽ ഈയിടെയായി സെവൻസ് മത്സരങ്ങളിൽ കൈയ്യാങ്കളി പതിവാണ്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന ഫൈനലൽ മത്സരത്തിൽ ഒരു കളിക്കാരൻ മത്സരം നിയന്ത്രിച്ച റഫറിയെയാണ് തല്ലിയത്. കളി മുഴുവിപ്പിക്കാനാകാതെ ആംബുലൻസിലാണ് റഫറിയെ ആശുപത്രിയിലെത്തിച്ചത്.
കളിക്കിടയിൽ വീണുകിടന്ന താരത്തിന്റെ നെഞ്ചത്ത് ഒരു വിദേശ താരം ചവിട്ടിയ വാർത്തയും വീഡിയോയും ഏറെ ഞെട്ടലുണ്ടാക്കി. എടത്താനട്ടുക്കരയിലെ ടൂർണമെന്റിൽ റഫറിയെ കൈയ്യേറ്റം ചെയ്ത താരത്തെ കാണികളാണ് കൈകാര്യം ചെയ്തത്. കളിക്കാർ തമ്മിലും കളിക്കാരും റഫറിയും, കളിക്കാരും കാണികളും തുടങ്ങിയവരെല്ലാം നിയമം കൈയ്യിലെടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് കടിഞ്ഞാണിടാൻ തയാറായില്ലെങ്കിൽ വളർന്നു വരുന്ന ഒരുപാട് പ്രാതിഭാധരരായ താരങ്ങളുടെ ഭാവിയാണ് അവതാളത്തിലാകുന്നത്.