ആനക്കര: പടിഞ്ഞാറൻമേഖലയിൽ രണ്ടാംവിള നെൽക്കൃഷിക്ക് ഭീഷണിയായി ഓലചുരട്ടിപ്പുഴു ശല്യം. നെല്ലിന് കതിർവരുന്ന സമയത്ത് പുഴുശല്യം തടയാൻ രണ്ടുതവണ കീടനാശിനി തളിച്ചിട്ടും രക്ഷയില്ലെന്ന് കർഷകർ പറയുന്നു. ആനക്കര പാടശേഖര പ്രദേശങ്ങളിലാണ് പുഴുശല്യം കൂടുതലും.
ആനക്കര കൃഷിഭവൻ വിതരണംചെയ്ത പൊന്മണി നെൽവിത്ത് പകുതിപോലും മുളയ്ക്കുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് ഈ വിത്തുപയോഗിച്ച് നട്ട ഞാറ്റടിക്ക് പുഴുശല്യം. നടീൽ നടത്തി പത്തുമുതൽ 15 ദിവസം പിന്നിട്ട നെൽച്ചെടികൾക്കാണ് രോഗം കൂടുതലുള്ളത്. ചെറിയരീതിയിൽ കണ്ടുതുടങ്ങിയ രോഗബാധ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കയായിരുന്നു.
പല നെൽച്ചെടികളുടെയും ഇലകൾ പുഴുതിന്ന് കുറ്റിമാത്രമായിരിക്കയാണ്. കാലാവസ്ഥാ വ്യതിയാനമാണ് രോഗബാധ കൂടാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. ഇതിനുപുറമേ പാടങ്ങളിൽ കളശല്യവും രൂക്ഷമാണ്. പാടങ്ങളിലെ കള പറിച്ചുകളഞ്ഞിട്ടുവേണം നേരത്തേ നടിൽനടത്തിയ പാടങ്ങളിൽ വളപ്രയോഗം നടത്താൻ. എന്നാൽ, കള വ്യാപകമായ സാഹചര്യത്തിൽ പറിച്ചുകളയുന്നത് കൂലിച്ചെലവ് ഇരട്ടിയാക്കുന്നു.